തൊടുപുഴ∙ കട്ടപ്പന നഗരസഭയിൽ മുൻ എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഇ.എം.ആഗസ്തി 60 വോട്ടിന് തോറ്റു. 1991 ലും 1996 ലും ഉടുമ്പന്‍ചോലയില്‍ നിന്നും 2001ല്‍ പീരുമേട്ടില്‍ നിന്നുമാണ് ഇ.എം ആഗസ്തി നിയസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എം.മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ആഗസ്തി മൊട്ടയടിച്ച ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇടുക്കി ഡിസിസി മുന്‍ അധ്യക്ഷനാണ്. 2006ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കട്ടപ്പന നഗരസഭ അധ്യക്ഷസ്ഥാനം ഇത്തവണ ജനറലാണ്. നിലവില്‍ യുഡിഎഫാണ് നഗരസഭ ഭരിക്കുന്നത്.
