നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫിറോസ് ഗാന്ധി നഗറിലാണ് 35 കാരനായി യുവാവ് മർദ്ദനത്തിനിരയായത്. മാസ്ക് ധരിച്ചില്ല എന്നാരോപിച്ച് കൗമാരക്കാരനായ മകന്റെ മുന്നിൽ വച്ചാണ് പൊലീസ് ഇയാളെ മർദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു. തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, യുവാവ് പുറത്തിറങ്ങിയ സമയത്ത് മാസ്ക് ധരിച്ചിരുന്നില്ലെന്നും കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് വിശദീകരണം നൽകാൻ വേണ്ടിയാണ് അയാളെ തടഞ്ഞതെന്നും പൊലീസ് പറഞ്ഞു. കോൺസ്റ്റബിൾമാരിൽ ഒരാളെ യുവാവ് കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നും പൊലീസ് അറിയിച്ചു.