കണ്ണൂര്‍ വിമാനത്താവളത്തിനെതിരെ പരാതിയുമായി യുവതിയും കുടുംബവും രംഗത്ത്. വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മിച്ചത് തന്റെ കുടുംബത്തിന്റെ ഭൂമി കൈയേറിയെന്നാരോപിച്ചാണ് മുംതാസ് എന്ന യുവതി പരാതിയുമായി രംഗത്തെത്തിയത്. 1999ലാണ് മുംതാസിന്റെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത്.
എന്നാൽ, ഒരേക്കര്‍ ഭൂമിയില്‍ ഏണ്‍പതേകാല്‍ സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം മാത്രമാണ് കിയാല്‍ അധികൃതര്‍ ഭൂവുടമയായ കെ.മുംതാസിന് നല്‍കിയതെന്നാണ് പരാതി. ഒരേക്കര്‍ ഭൂമി രേഖയിലുണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഒരേക്കറിൽ പത്തൊന്‍പതേ മുക്കാല്‍ സെന്റ് ഭൂമി എറ്റെടുക്കാതെ ആധാരം മടക്കി നല്‍കി. പിന്നീട് ഇവിടേക്ക് മുംതാസിന് കയറാന്‍ സാധിച്ചിട്ടില്ല. രണ്ടാംഘട്ടത്തില്‍ ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും നടപ്പായില്ല. ഇതോടെ കോടതിയെ സമീപിച്ച് 2013ല്‍ അനുകൂല വിധി നേടി. ഭൂമിമാത്രം ഏറ്റെടുത്തില്ല. അടുത്തദിവസം വീണ്ടും കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.