എസ്എഫ്ഐ സമരക്കാരുടെ പ്രകടനത്തിനിടയിൽ പെട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം. മുഖ്യ മന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം പ്രകടനത്തിനിടയിൽപ്പെട്ടത് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. എകെജി സെന്ററിൽ നിന്നും പുറപ്പെട്ട വാഹനവ്യൂഹം മറ്റൊരു വഴിയിലൂടെ കടത്തിവിടാതിരുന്നതാണ് പാളയത്ത് എസ്എഫ്ഐ സമരത്തിനിടയിൽപ്പെടാൻ കാരണം. ഇസെഡ് പ്ലസ് ഗാറ്ററിയിൽപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം സമരക്കാർക്കിടയിൽപ്പെട്ടത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
സമരമാണെന്ന് വ്യക്തമായിട്ടും സമരം നടക്കുന്ന വഴി വാഹന വ്യൂഹത്തെ കടത്തി വിട്ടത് തെറ്റാണെന്നും, വാഹനം മറ്റൊരു വഴി തിരിച്ചു വിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പെൻസർ ജംങ്ഷനിൽ നിന്നും പാളയം വഴി കടത്തി വിടാൻ മറ്റൊരു വഴിയെന്ന സാധ്യതയുണ്ടെന്നിരിക്കെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. എന്നാൽ അതിനുള്ള സമയം ലഭിച്ചില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിശദീകരണം.