തലസ്ഥാനത്ത് താൽക്കാലിക തടങ്കൽ പാളയം ഒരുക്കാൻ പൊലീസ് അനുമതി തേടിയിരുന്നെന്ന് റിപ്പോർട്ട്. ഡൽഹി നിജാംപുരിലുള്ള ജജ്ജി റാം പഹിവാൻ സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനാണ് പൊലീസ് ഡൽഹി സർക്കാറിൽ നിന്ന് അനുമതി തേടിയത്. എന്നാൽ ജയിൽ തയ്യാറാക്കാൻ അനുമതി തേടിയെന്ന റിപ്പോർട്ടുകൾ ഡൽഹി പോലീസ് നിഷേധിച്ചിരുന്നു.
റോഷിണി ജില്ലയിലെ അഡീഷണൽ കമ്മീഷണർ എസ്.ഡി മിശ്രയുടെ പേരിൽ 20 ജനുവരി 2020 എന്ന തീയ്യതിയിൽ തയ്യാറാക്കിയ കത്താണ് ഡൽഹി സർക്കാറിന് കൈമാറിയെന്ന് എക്കണോമിക്സ് ടൈംസ് ഉൾപ്പെടെ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസിന്റെ ആവശ്യമെന്നും ഇതിൽ പറയുന്നു.