ത്രിപുരയില്‍ ബിജെപിയുടെ വ്യാപക അക്രമം. സിപിഐ എമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയും അക്രമം നടത്തുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അക്രമിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ കാടുകളില്‍ അഭയം തേടി.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത് വ്യാപക അക്രമമാണ്. ത്രിപുരയിലെ 60 മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സിപിഐഎം ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയുമാണ്. ശിപായിജല ജില്ലയില്‍ ഒരു രാത്രി മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിലേറെ കേസുകള്‍. ബെലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. വിഘടന വാദികളായ ഐപിഎഫിടി സ്വാധീന മേഖലകളിലും 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചാരിലാം മണ്ഡലത്തിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിപിഐഎം മുന്‍ എംഎല്‍എ ആയ കേശവ് ദബര്‍മയുടെ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ദബര്‍മ പാര്‍ട്ടി ഓഫീസില്‍ അഭയം തേടി. വീട്ടില്‍ വരാന്‍ അനുവദിക്കണമെങ്കില്‍ പണം നല്‍കണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്ത്രമന്ത്രി മന്ത്രി രാജ്നാഥ് സിംഗ് അക്രമം തടയണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറും, ഡിജിപിയുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ 1980ലെ കലാപത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ത്രിപുര നീങ്ങുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി.