സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും താക്കീതുമായി കത്തോലിക്ക സഭ. ആദ്യ നോട്ടീസിന് ഹാജരാകാത്തതിനാല്‍ സിസ്റ്ററിന് സഭ വീണ്ടും നോട്ടീസ് നല്‍കി. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെന്ന് കത്ത്. ഫെബ്രുവരി ആറിന് മുമ്പ് മദര്‍ സുപ്പീരിയറിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സഭയുടെ നോട്ടീസില്‍ വിശദീകരണം തയ്യാറാക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ആരോപണങ്ങള്‍ നിരവധിയുള്ളതിനാല്‍ സമയമെടുക്കും.
പുതിയ നോട്ടീസിൽ സിസ്റ്ററിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് തെറ്റാണ്. മഠത്തില്‍ വൈകിയെത്തി. സന്യാസവസ്ത്രം ധരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും സഭ സിസ്റ്റര്‍ ലൂസിക്കെതിരെ ഉന്നയിക്കുന്നു. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ്‌കന്‍ സന്യാസിനീ സഭ അംഗമാണ് ലൂസി.
വൈദികര്‍ സഭാ വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തിടപെടുന്നതുപോലെ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന കുറിപ്പോടെ അടുത്തിടെ ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. ഈ മാസം മദര്‍ ജനറല്‍ മുന്നറിയിപ്പു നോട്ടിസ് നല്‍കിയിരുന്നു. സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചതും പുതിയ കാര്‍ വാങ്ങിയതും അനുമതി ഇല്ലാതെയാണെന്ന് നോട്ടീസില്‍ പറയുന്നു. നേരില്‍ ഹാജരായി മറുപടി നല്‍കണമെന്നാണ് എഫ്‌സിസി മദര്‍ ജനറല്‍ ആന്‍ ജോസഫ് നല്‍കിയ ആദ്യ നോട്ടീസില്‍ പറഞ്ഞത്.