റഷ്യൻ കൂലി പട്ടാളത്തിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കിയ നിലയിൽ. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോഡ്ജ് മുറിയിലെ വാതിൽ പാതി ചാരിയ നിലയിലായിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി മുതൽ ഡേവിഡിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറുമാസങ്ങൾക്കു മുമ്പാണ് റഷ്യയിൽ മനുഷ്യക്കടത്തിൽ അകപ്പെട്ട ഡേവിഡ് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.
2023 ഒക്ടോബറിൽ സൂപ്പർമാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസവേദനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഓൺലൈൻ വഴി പരിചയപ്പെട്ട ദില്ലിയിലെ ഏജന്റ് മൂന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്.വിമാനത്താവളത്തിൽ നിന്ന് ഡേവിഡിനെ റഷ്യൻ പൗരത്വമുള്ള മലയാളിയായ അലക്സ് എന്നയാളാണ് പട്ടാള ക്യാമ്പിൽ എത്തിച്ചത്. തുടർന്ന് ചതി മനസ്സിലാക്കിയ ഡേവിഡ് ഏറെ ദുരിതങ്ങൾക്ക് ശേഷമാണ് കുടുംബവുമായി ബന്ധപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.