കൊല്ലം: പാരാസൈക്കോളജിസ്റ്റ് എന്ന നിലയിൽ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിക്കുന്ന വിരുതനെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തൃശൂർ നന്ദിപുരം കൊടകര വാടാനപ്പിള്ളി കാരൂക്കാരൻ വീട്ടിൽ പ്രിജോ ആന്റണി (30) ആണ് പിടിയിലായത്. വലയിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ സഹായത്തോടെ പ്രിജോയെ കൊല്ലത്ത് വിളിച്ചു വരുത്തി പൊലീസ് കുടുക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഫേസ്ബുക്കിലൂടെ വാഗ്ദാനം ചെയ്താണ് വീട്ടമ്മമാരടക്കമുള്ള സ്ത്രീകളുമായി ഇയാൾ ചങ്ങാത്തത്തിലാവുന്നത്. സ്ത്രീകളെ വശീകരിക്കുന്നതിനായി പാരാസൈക്കോളജിസ്റ്റ് എന്ന നിലയിലാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. അതിൽ നോഹ നമ്പത്ത് എന്ന പേരാണ് കൊടുത്തിരുന്നത്. വീട്ടമ്മമാരടക്കമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കിയുള്ള പോസ്റ്റുകളാണ് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നത്. ഓജോ ബോർഡിന്റെ സഹായത്തോടെ മരിച്ച ആത്മാക്കളുമായി സംസാരിക്കാൻ അവസരമൊരുക്കുമെന്നതുൾപ്പെടെ വാഗ്ദാനങ്ങൾ നൽകും. ഇത് വിശ്വസിച്ചെത്തുന്ന സ്ത്രീകളെ ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പല പൂജകളും നടത്തും. ചികിത്സയുടെ ഭാഗമായി നഗ്നപൂജ നടത്തിയ ശേഷമാണ് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നത്. കെണിയിൽ വീണ സ്ത്രീകളിൽ നിന്ന് പണവും ഈടാക്കിയിരുന്നു. തനിച്ചുകഴിയുന്ന യുവതികളാണ് ഇരകളിലേറെയും. പ്രശ്നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങൾ ചികിത്സയുടെ ഭാഗമായി അയച്ചുതരാൻ ആവശ്യപ്പെടും. തുടർന്ന് ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി നൽകാൻ നിർബന്ധിക്കും. പിന്നീട് ഫോൺ വിളിയായി. ഫോണിലൂടെ കൂടുതൽ അടുക്കുന്നവരോട് നേരിൽ കാണാമെന്ന് പറയും. അങ്ങനെ ചിത്രങ്ങൾ അയച്ചുകൊടുത്ത സ്ത്രീകളിൽ ചിലരെ പിന്നീട് ലോഡ്ജുകളിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ചികിത്സയുടെ ഭാഗമെന്ന് കരുതി എത്തിയവരും കൂട്ടത്തിലുണ്ട്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ ഒട്ടേറെ സ്ത്രീകളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ കബളിക്കപ്പെട്ടവർ ഒട്ടേറെയാണ്. കൊല്ലം സ്വദേശിനിയായ യുവതിയെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് സമർത്ഥമായി കുടുക്കിയത്. യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പ്രിജോയോട് കൊല്ലത്ത് വരാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ തിരുവനന്തപുരത്ത് വരാമെന്നായിരുന്നു പ്രിജോയുടെ മറുപടി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നാൽ അവിടെ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് യുവതി അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ കൊല്ലം സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. എ.സി.പിമാരായ റെക്സ് ബോബി അർവിൻ, എം.എസ്. സന്തോഷ്, ഈസ്റ്റ് സി.ഐ ബി. പങ്കജാക്ഷൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രിജോയെ കസ്റ്റഡിയിലെടുത്തത്. ആരെയും വീഴ്‌ത്തും സുന്ദരൻ സ്ത്രീകളെ ചൂഷണം ചെയ്ത പ്രിജോ കാഴ്ചയിൽ സുന്ദരൻ. വാചകമടിച്ച് ആരെയും വീഴ്‌ത്താനുള്ള കഴിവുമുണ്ടെന്ന് പൊലീസ് പറയുന്നു. സ്ത്രീകളെ ആകർഷിക്കുന്ന പോസ്റ്റുകളാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2011 മുതലാണ് പ്രിജോ പാരാസൈക്കോളജിസ്റ്റ് എന്ന പേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഗുജറാത്തിൽ കോൾ സെന്റർ ജീവനക്കാരനായിരുന്നു ഇയാൾ. ഫേസ്ബുക്ക് ഉപയോഗിച്ച് തട്ടിപ്പ് തുടങ്ങിയതോടെ ഒരു ജോലിക്കും പോകാതെയായി. ഇയാൾ പ്ലസ് ടു പാസായശേഷം ബി.ബി.എ ജയിച്ചെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. പരേതാത്മാക്കളെ കൂട്ടു പിടിച്ച് തട്ടിപ്പ് വ്യാജ പാരാസൈക്കോളജിസ്റ്റ് പ്രിജോ ആന്റണി തട്ടിപ്പുനടത്താൽ പരേതാത്മാക്കളേയും കൂട്ടു പിടിച്ചു. മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പലരേയും വീഴ്ത്തിയത്. ഇതിന് ‘പ്രത്യേക’ പൂജകൾ ആവശ്യമാണെന്ന് ഇയാൾ സ്ത്രീകളെ അറിയിച്ചു. പൂജകൾക്കും മന്ത്രവാദത്തിനും തനിച്ചാണ് വരേണ്ടത്. അവിടെ എത്തിയാൽ വേഷം മാറാൻ കാവിമുണ്ടും പൂജയ്ക്കുള്ള ഭസ്മവും മെഴുകുതിരിയും ചന്ദനത്തിരിയും കരുതണം. മരിച്ചുപോയവരുമായി ശാരീരിക ബന്ധം പുലർത്താൻ സാധിക്കുമെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. തൃശൂർ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ജില്ലകളിലാണ് ഇയാൾ തട്ടിപ്പുകൾ നടത്തിവന്നിരുന്നത്. കൊല്ലത്തെ യുവതിയോട് 10,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന് ഈസ്റ്റ് സി.ഐ പങ്കജാക്ഷൻ പറഞ്ഞു. തട്ടിപ്പ് നടത്തി സ്ത്രീകളെ വലയിൽ വീഴ്ത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കൊല്ലത്തെയും തൃശൂരിലെയും പൊലീസ് രഹസ്യമായി അന്വേഷിച്ച് വരികയായിരുന്നു
ഫേസ് ബുക്കിലൂടെ പീഡനം നടത്തിയ വിരുതൻ പോലീസ് പിടിയിൽ !
RELATED ARTICLES