വടകര: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖഖരൻ വെട്ടേറ്റുവീണ വള്ളിക്കാട്ടുള്ള സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് വീണ്ടും അക്രമം. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി പൊലീസിനെ പിൻവലിച്ച സമയത്തായിരുന്നു ആക്രമണം. സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചന്ദ്രശേഖരന്റെ ഫോട്ടോ അക്രമികള്‍ നശിപ്പിച്ചു.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് അക്രമം ഉണ്ടാകുന്നത്. ആഗസ്തില്‍ ഉണ്ടായ അക്രമത്തില്‍ സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന നക്ഷത്രവും ബോര്‍ഡും നശിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ സ്തൂപം തകര്‍ത്തതിന് ശേഷം ഇവിടെ സ്ഥിരമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തുമെന്നും സി.സി ടി.വി ക്യാമറ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപ്പിലായിട്ടില്ല.
സി.പി.എമ്മിന്റെ അടങ്ങാത്ത പകയാണ് അക്രമത്തിന് പിന്നിലെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ ആരോപിച്ചു. പോലീസും സി. പി. എമ്മും ഒത്തുകളിക്കുകയാണ്. ശക്തമായ പ്രതിഷേധ പരിപാടികൾ ആവിഷ് കരിക്കുമെന്നും രമ പറഞ്ഞു. ഇതേ തുടർന്ന് സ്ഥലത്ത് സിപിഎം – ആർഎംപി സംഘർഷം ഒഴിവാക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.