കൊട്ടാരക്കര: ടാങ്കര്‍ലോറി സ്‌കോര്‍പിയോ കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദേശവനിതയും പന്തളം കൗണ്‍സിലറും മരിച്ചു. റഷ്യന്‍ വിനോദ സഞ്ചാരിയായ പൊലിയക്കോവ ഇറിന (46), കാര്‍ ഡ്രൈവര്‍ പന്തളം സ്വദേശിയും കൗണ്‍സിലറുമായ ഉദയചന്ദ്രന്‍ എന്നിരാണ് മരിച്ചത്. റഷ്യക്കാരായ വലോ ഷൈന ഓള (45), മാലിക് ദിന (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരത്തു നിന്ന് വിദേശ വിനോദ സഞ്ചാരികളുമായി വന്ന സ്‌കോര്‍പ്പിയോ കാറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദേശ വനിതയും കാര്‍ ഡ്രൈവര്‍ പന്തളം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. എം. സി റോഡില്‍ കൊട്ടാരക്കര കലയപുരം സി. എസ്. ഐ പള്ളിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഏഴു മണിയ്ക്കായിരുന്നു അപകടം. പന്തളത്ത് വന്ന മൂന്ന് വനിതാ വിനോദ സഞ്ചാരികളുമായി തിരുവനന്തപുരത്ത് പോയി മടങ്ങിവരും വഴിയാണ് കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. എതിര്‍ ദിശയിലുള്ള കോഫി ഷോപ്പിലേക്ക് കയറാന്‍ കാര്‍ തിരിക്കുന്നതിനിടെയാണ് അപകടം. അപകടത്തെത്തുടര്‍ന്ന് ടാങ്കര്‍ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.