ജക്കാര്‍ത്ത:പിടികിട്ടാ പ്പുള്ളിയും അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതികളിലൊരാളുമായ ഛോട്ടാ രാജന്‍ ഇന്തോനീഷ്യയില്‍ അറസ്‌റ്റില്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ഇന്തോനീഷ്യയി ലെത്തിയ ഛോട്ടാ രാജനെ ഞായറാഴ്‌ച ഇന്തോനീഷ്യയിലെ ബാലി ദ്വീപിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
ഓസ്‌ട്രേലിയന്‍ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണു ഛോട്ടാ രാജനെ പിടികൂടിയതെന്ന് ഇന്തോനീഷ്യന്‍ പോലീസ് അറിയിച്ചു. അറസ്‌റ്റ് സി.ബി.ഐ. സ്‌ഥീരീകരിച്ചു. സി.ബി.ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഛോട്ടാ രാജനെ പിടികൂടിയതെന്നും ഓസ്‌ട്രേലിയന്‍, ഇന്തോനേഷ്യന്‍ അധികൃതരുമായി ഇതിനായി ബന്ധപ്പെട്ടു വരികയായിരുന്നെന്നും സി.ബി.ഐ. ഡയറക്‌ടര്‍ അനില്‍ സിന്‍ഹ ഡല്‍ഹിയില്‍ പറഞ്ഞു.
ഇയാളെ ഈ ആഴ്‌ചയില്‍ ഇന്ത്യക്കു കൈമാറുമെന്നാണു സൂചന. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും ഇന്തോനീഷ്യയുമായി കരാര്‍ ഇല്ല. എന്നാല്‍ ക്രിമിനല്‍ കേസ് അന്വേഷണത്തില്‍ സഹകരിക്കാനുള്ള ധാരണയുള്ളതിനാല്‍ കൈമാറ്റം ബുദ്ധിമുട്ടാകില്ലെന്നാണു പ്രതീക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്റര്‍പോളിനും ഇന്തോനീഷ്യന്‍ സര്‍ക്കാരിനും നന്ദി പറഞ്ഞു.
ഛോട്ടാ രാജന്‍ മറ്റൊരു പേരില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതായി കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സ്‌ഥിരീകരിച്ചിരുന്നു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിരുന്നതായി ഫെഡറല്‍ പോലീസ് വക്‌താവ് പറഞ്ഞു. ഞായറാഴ്‌ചയാണു ഓസ്‌ട്രേലിയന്‍- ഇന്തോനീഷ്യന്‍ പോലീസ് സംഘം മോഹന്‍ കുമാര്‍ എന്ന പേരില്‍ താമസിച്ചിരുന്ന രാജനെ കസ്‌റ്റഡിയിലെടുത്തത്. ഇയാള്‍ ഏഴു വര്‍ഷമായി ഓസ്‌ട്രേലിയയിലായിരുന്നു താമസിച്ചിരുന്നതെന്നും വ്യക്‌തമായിട്ടുണ്ട്.
രാജേന്ദ്ര സദാശിവ നികല്‍ജെ എന്ന ഛോട്ടാരാജന്‍ (55) ഇന്ത്യയില്‍ ഇരുപതോളം കൊലക്കേസുകളിലും പണം തട്ടല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് കേസുകളിലും പ്രതിയാണ്. ഇതിനു പുറമേ നിരവധി തീവ്രവാദക്കേസുകളും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശംവയ്‌ക്കുകയും ഉപയോഗിക്കുകയും ചെയ്‌ത കേസുകളും ഛോട്ടാ രാജന്റെ പേരിലുണ്ട്.
1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്‌ക്കു ശേഷം ഒളിവിലായിരുന്നു. 1995 ല്‍ ഇന്റര്‍പോള്‍ ഛോട്ടാരാജനെ പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഛോട്ടാ രാജന്‍ പിന്നീട് ദാവൂദുമായി പിണങ്ങി ‘ഡി കമ്പനി’ വിട്ടു. മുംബൈ സ്‌ഫോടന പരമ്പരയ്‌ക്കു ശേഷമായിരുന്നു ഇത്. കടുത്ത ശത്രുതയിലായ ഇരുവരുടെയും സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും പതിവായിരുന്നു.