കശ്മീരില്‍ നൂറ്റിയമ്പതില്‍പ്പരം വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ചു. ഇതേതുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്നാണ് നടപടി. കശ്മീരിന്റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കുമെന്ന വിലയിരുത്തലില്‍ സുരക്ഷാസന്നാഹം വിപുലമാക്കി. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ മൂന്ന് സേനാവിഭാഗങ്ങളുടെ തലവന്മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് ജമ്മു കശ്മീര്‍ രാജ്ഭവന്‍ അറിയിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രത്യേക പദവി എടുത്തുക്കളയുന്ന ഏത് നീക്കവും തടയുമെന്ന് വിഘടനവാദി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സുപ്രീംകോടതി ഉടന്‍ പരിഗണിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ സുരക്ഷാസന്നാഹം അടുത്തൊന്നും കണ്ടിട്ടില്ലാത്ത വിധം ശക്തമാക്കിയത്. വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.
നൂറ് കമ്പനി അര്‍ധസൈന്യത്തെ അധികമായി താഴ്‌വാരത്ത് വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഭൂരിഭാഗം മേഖലകളിലും നിരോധാജ്ഞ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാണ്. കശ്മീരികളെ ഭീതിയിലാഴ്ത്തി പീഡിപ്പിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചോദിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനാണോ ശ്രമമെന്നും മുഫ്തി ട്വിറ്ററില്‍ ആരാഞ്ഞു.