ബത്തേരി: വയനാട് ബത്തേരിയിൽ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റും ചാരായ വില്‍പ്പനയും നടത്തിയ വീട്ടമ്മയെയും സഹായിയെയും ബത്തേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബത്തേരി പാപ്ലശേരി സ്വദേശി സുഗതകുമാരി, സഹായി മധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹായികളിലൊരാള്‍ എക്‌സൈസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു എക്‌സൈസ് സംഘത്തിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു വ്യാജവാറ്റ് കേന്ദ്രത്തിലെ സംവിധാനങ്ങള്‍. 5 ഡ്രമ്മുകളിലായി 900 ലിറ്റര്‍ വാഷ്, 20 ലിറ്റര്‍ ചാരായം, വാറ്രുപകരണങ്ങള്‍, ഗ്യാസടുപ്പ് എന്നിവയാണ് എക്‌സൈസ് സംഘത്തിന് സുഗതകുമാരിയുടെ വീടിനോട് ചേര്‍ന്ന ഒറ്റമുറി വാറ്റു കേന്ദ്രത്തില്‍ നിന്ന് കണ്ടെടുക്കാനായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സുഗതകുമാരിയും മധുവും കുടുങ്ങിയത്. മധുവാണ് വാറ്റ് വിവിധ ഇടങ്ങളില്‍ വിതരണം നടത്തിയിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ബത്തേരി മേഖലയില്‍ വീട് കേന്ദ്രീകരിച്ച് ഇത്രയധികം വാഷും ചാരായവും പിടികൂടുന്നത് ആദ്യമായാമെന്നും എക്‌സൈസ് പറയുന്നു. എക്‌സൈസ് സംഘത്തെ കണ്ടതോടെ അജീഷ് എന്ന ഇവരുടെ സഹായി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ് എക്‌സൈസ് സംഘം.