പെരുമ്പിലാവ് റോയൽ കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത വെള്ളം കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ജനറേറ്റർ ഇപ്പോൾ വാർത്തകളിൽ താരമാവുകയാണ്. വെറും ആറു ലീറ്റർ വെള്ളം ഉപയോഗിച്ചു വീട്ടിലേക്കാവശ്യമായ വൈദ്യുതി ഈ ജനറേറ്റർ ഉപയോഗിച്ച് ഉൽപാദിപ്പിക്കാം. കോളജിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡവലപ്മെന്റ് സെന്റർ നോഡൽ ഓഫിസർ പ്രഫ.സുഹാസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ റഫീഖ്, അഭിജിത്ത്, അശ്വിൻ, ഫാദിൽ എന്നിവരാണു ജനറേറ്റർ രൂപകൽപന ചെയ്തത്.
യന്ത്രം വെള്ളത്തിലെ ഹൈഡ്രജനെയും ഓക്സിജനെയും വേർതിരിച്ചു ജനറേറ്ററിന്റെ എൻജിനിൽ എത്തിക്കുന്നതോടെ ഡൈനാമോ തിരിഞ്ഞു വൈദ്യുതി ഉൽപാദിപ്പിക്കും. ഇതിൽനിന്നു ചെറിയൊരു ഭാഗം വെള്ളം വിഘടിപ്പിക്കാൻ വീണ്ടും ഉപയോഗിക്കും. പ്രവർത്തനം തുടങ്ങാൻ 20 മില്ലി ലീറ്റർ പെട്രോൾ വേണം.
ഒരു ലീറ്റർ വെള്ളം കൊണ്ടു നാലു മണിക്കൂർ പ്രവർത്തിക്കുന്ന ജനറേറ്ററിൽ ഫ്രിജ്, ഫാൻ, മിക്സി തുടങ്ങിയവയെല്ലാം കണക്ട് ചെയ്യാം. ശുദ്ധജലമോ മലിനജലമോ ഉപയോഗിക്കാം. എൻഐടിയുടെ ദേശീയതല ടെക്നിക്കൽ ഫെസ്റ്റിലും ഇടുക്കിയിലെ മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജിലെ നവരീതി പ്രോജക്ട് മത്സരത്തിലും ഈ ജനറേറ്റർ സമ്മാനാർഹമായി. സംസ്ഥാന സർക്കാർ സ്റ്റാർട്ട് അപ് മിഷന്റെ സാമ്പത്തിക സഹായത്തോടെയാണു പരീക്ഷണം പൂർത്തിയാക്കിയത്. 15,000 രൂപ യാണ് നിർമ്മാണ ചെലവ്.