രണ്ടു കുട്ടികളുടെ അമ്മയായ യുവതിയേയും കൂട്ടി നാടുവിട്ട യുവ വൈദികനെ സംരക്ഷിക്കാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപം. സഭയ്‌ക്കു ദുഷ്‌പേരുണ്ടാകുമെന്നതിനാല്‍ സഭാ നേതൃത്വം ഇടപെട്ട് എല്ലാം രഹസ്യമാക്കി വച്ചെന്ന് ഒരു വിഭാഗമാളുകള്‍ ആരോപിക്കുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ തൃശൂരിലെ ഉന്നതരായ വൈദികര്‍ ഇടെപട്ടെന്നും ആക്ഷേപമുണ്ട്.
സി.എം.ഐ. സഭയ്‌ക്കു കീഴിലുള്ള തൃശൂര്‍ ചിയ്യാരം പള്ളിയിലെ മുന്‍ വൈദികനാണ് കഴിഞ്ഞ ഓഗസ്‌റ്റില്‍ പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ഇവരെ കാണാനില്ലെന്നു ഭര്‍ത്താവ് വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വൈദികനെതിരേ പോലീസ് കേസെടുത്തു.
വൈദികന്‍ സി.എം.ഐ. സഭയുടെ ഉടമസ്‌ഥതയിലുള്ള ചേതന സ്‌റ്റുഡിയോയുടെ ഡയറക്‌ടറായും സെന്റ് അലോഷ്യസ് കോളജിലെ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌ത വൈദികനെ സൗണ്ട് എന്‍ജിനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്‌ക്കാന്‍ സഭാനേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെയായിരുന്നു ഒളിച്ചോട്ടം.
ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി. വൈദികന്‍ ഇടയ്‌ക്കിടെ യുവതിയുടെ വീട്ടിലെത്താറുമുണ്ടായിരുന്നു. യുവതി സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നതിനാല്‍ ഈ അടുപ്പം സംശയിക്കപ്പെട്ടില്ല. എന്നാല്‍, പള്ളിക്കുള്ളില്‍നിന്ന് നാട്ടുകാര്‍ വൈദികനെയും യുവതിയെയും പിടികൂടിയതോടെ കാര്യം വഷളായി. ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലേക്കു മാറ്റി. വൈദികന്‍ പിന്നീട് യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബൈയിലേക്കു പോയി. തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ യുവതി കുട്ടികളുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. കേസായതോടെ വൈദികന്‍ യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.