വിഴിഞ്ഞം: വിഴിഞ്ഞം കടപ്പുറത്ത് അര്‍ധരാത്രിയില്‍ കടല്‍ കാണാനെത്തി പാറക്കൂട്ടത്തിൽ കയറിയിരുന്ന നാലംഗ സംഘം തിരയില്‍പ്പെട്ടു. ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപ്പെട്ടു. തൊടുപുഴ മൂലമറ്റം സ്വദേശി ഗോപാലന്റെയും ശാന്തകുമാരിയുടെയും മകന്‍ സനൂപ്(22) നെയാണ് കാണാതായത്. തിരുവനന്തപുരത്ത് നിന്നും കാറിലെത്തിയ സംഘം തീരത്തെ ഏറെ അപകടം നിറഞ്ഞ പാറക്കൂട്ടത്തില്‍ കയറി അപകടം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വഴുവഴുപ്പുള്ള പാറയില്‍ ഇരുന്ന് കടല്‍ കാണവെ കൂറ്റന്‍ തിരയില്‍ നാല് പേരും പെടുകയായിരുന്നു. കെല്‍ട്രോണില്‍ വീഡിയോ എഡിറ്റിംഗ് ട്രെയിനിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സനൂപ്. സഹോദരന്‍- അനൂപ്. സുഹൃത്തുക്കളായ ഇടുക്കി സ്വദേശി അരുണ്‍, കാസര്‍കോട് സ്വദേശി ഋഷികേശ്, വിഴിഞ്ഞം സ്വദേശി ജയറാം എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടോടെ വിഴിഞ്ഞം ബൊള്ളാര്‍ഡ് പൂള്‍ ടെസ്റ്റിംഗ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. പാറയിടുക്കില്‍ താഴെയിരുന്ന സനൂപിനെ കടലെടുക്കുകയായിരുന്നു. തീരദേശ പോലീസും നാട്ടുകാരും രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായത് തിരച്ചിലിന് തടസ്സം നേരിടുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: