മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനമേറ്റ അമ്പലപ്പുഴ സ്വദേശി ഹരിദാസൻ ചെന്നൈയിലെത്തി. പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല ഇന്ത്യൻ എംബസിയിൽ വിളിച്ച് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. ചെന്നൈയിലെത്തിയ ഹരിദാസൻ ഹരിപ്പാടുള്ള ബന്ധുക്കളെ ഫോണിൽ വിളിച്ചു.
മലേഷ്യയിൽ ബാർബർ ജോലിക്ക് പോയ ഹരിദാസിനെ ശമ്പളം ചോദിച്ചതിനാണ് തൊഴിലുടമ ക്രൂരമായി പീഡിപ്പിച്ചത്. ദേഹമാസകലം പൊള്ളലേൽപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നാല് വർഷമായി ഹരിദാസൻ മലേഷ്യയിൽ പോയിട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി ബാർബർ ജോലിക്കായാണ് പോയത്. എന്നാൽ വേതനം സ്ഥിരമായി കിട്ടുന്നില്ലായിരുന്നു. വല്ലപ്പോഴും കിട്ടുന്ന ചെറിയ തുകകൾ ഏജൻസി വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഇദ്ദേഹത്തിന് തീരെ പണം ലഭിച്ചിരുന്നില്ല. മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
ശരീരമാസകലം പൊള്ളലേൽപ്പിച്ച ഹരിദാസിനെ ഒരാഴ്ചയോളം മരുന്നൊന്നും കൊടുക്കാതെ പീഡിപ്പിച്ചു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു. സുഹൃത്ത് വഴി തന്റെ ചിത്രങ്ങൾ ഹരിദാസ് നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിലൂടെയാണ് ക്രൂരത പുറത്തറിഞ്ഞത്. വാർത്ത വന്നതിനെ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് മലേഷ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ ഇടപെടലാണ് മോചനം സാധ്യമാക്കിയത്.