‘ബ്ളൂവെയ്‌ൽ ചലഞ്ച്’ എന്നറിയപ്പെടുന്ന കൊലയാളി ഗെയിം കേരളത്തിൽ രണ്ടായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്‌തതായി പൊലീസ്. കഴിഞ്ഞ മാസം പാലക്കാട്ടെ നാല് കുട്ടികൾ കെ.എസ്.ആർ.ടി.സി ബസിൽ ചാവക്കാട് കടൽ കാണാൻ പോയത് ഗെയിമിന്റെ സ്വാധീനത്തിലാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രക്ഷിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കുട്ടികൾ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടതാണ് സംശയം വർദ്ധിപ്പിക്കാൻ കാരണം.
കഴിഞ്ഞ ദിവസം മുംബയിൽ 14കാരൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തതിന് പിന്നിൽ ബ്യൂവെയ്ൽ ചലഞ്ച് ആണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ 2000 പേർ ഈ ഗെയിം ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. കേരളത്തിൽ കൊലയാളി ഗെയിം വ്യാപകമായി പ്രചരിക്കുന്നതായി ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകുന്ന ഏജൻസികളാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെെമാറാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മൈൻഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ‘ബ്ലൂ വെയ്ൽ’. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോൾ തന്നെ ചില നിർദ്ദേശങ്ങളെത്തും. രാത്രി ഒറ്റയ്‌ക്ക് ഇരുന്ന് ഹൊറർ സിനിമകൾ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയിൽ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളിൽ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകൾ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥർ പറയുന്നു.
Also read:യാത്രക്കാരെ ഭീതിയിലാഴ്ത്തി പ്രേതബാധയുള്ള ഒരു റെയില്‍വേസ്റ്റേഷന്‍ !! വീഡിയോ കാണാം
ചലഞ്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് ഇതിൽ നിന്നും പുറത്ത് പോകാനുമാകില്ല. ഈ ആപ്ലിക്കേഷൻ ഒരിക്കൽ സ്വന്തം ഫോണിൽ ഡൌൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. മാത്രവുമല്ല ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡെവലപ്പേഴ്സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ ഇവർ നിർബന്ധിതരാകും. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തിൽ നൂറോളം പേർ റഷ്യയിൽ മാത്രം മരണപ്പെട്ടെന്നാണ് റിപ്പോർട്ട്.