സാർവത്രിക പെൻഷൻ എന്ന ആശയത്തിനായി രൂപംകൊണ്ട ‘വൺ ഇന്ത്യ വൺ പെൻഷൻ’ കൂട്ടായ്മ ശക്തമാകുന്നു. ചുരുങ്ങിയകാലംകൊണ്ട് അഞ്ചു ലക്ഷത്തോളംപേർ അംഗങ്ങളായി മാറിയതോടെ വലിയ ആവേശമാണ് ജനങ്ങളിൽ ഇത് സൃഷ്ടിച്ചിരിക്കുന്നത്. 60 വയസ്സ് പൂര്‍ത്തിയായ സകല ഇന്ത്യാക്കാര്‍ക്കും പതിനായിരം രൂപ വീതം മാസം പെന്ഷന് കിട്ടണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംവിധാനം നിലവിൽ വരുന്നതിലൂടെ രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ വൻകുതിച്ചുചാട്ടം ഉണ്ടാകും. എല്ലാ മാസവും പെൻഷൻ ലഭിക്കുമെന്നതിനാൽ ഈ പണം മാർക്കറ്റിലേക്കിറങ്ങും. ജനങ്ങളുടെ ക്രയശേഷി കൂടുന്നതോടെ കൂടുതൽ ബിസിനസുകളും സംരംഭങ്ങളും തുടങ്ങും. കുടിൽവ്യവസായങ്ങൾ വളർച്ച പ്രാപിക്കും. മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ചെറുകിട മേഖലയിലാകമാനം ഉണർവുണ്ടാകും. അതിനാൽ നാലു മാസങ്ങൾക്കൊണ്ടുതന്നെ വിതരണം ചെയ്യപ്പെട്ട പണത്തിന്റെ നികുതി സർക്കാരിലേക്കു തിരികെയെത്തും. അതിന്റെ ഫലമായി ഇതു മൂലമുണ്ടായേക്കാവുന്ന അധികബാധ്യത ക്രമേണ ഇല്ലാതാകുമെന്നും ഇതിന്റെ ഭാരവാഹികൾ പറയുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു.
ഈ ക്യാമ്പയിൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. വളരെ മെല്ലെയായിരുന്നു ഇതിന്റെ ആദ്യകാല പ്രവർത്തനങ്ങൾ എങ്കിലും ജനം ഈ പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഇപ്പോൾ ആളുകളുടെ വലിയൊരു പ്രവാഹം തന്നെയാണ് ഈ ആശയത്തിലേക്ക്. ഏതാണ്ട് നാലഞ്ചു മാസംകൊണ്ട് അംഗ സംഖ്യ അഞ്ചു ലക്ഷത്തിലേറെയായി എന്ന് ഭാരവാഹികൾ പറയുന്നു. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവരുടെ വാട്സാപ്പ് കൂട്ടായ്മകളിൽ അംഗങ്ങളാകുന്നത്. ഇത് വലിയൊരു സാമ്പത്തിക വില്പവത്തിനു തുടക്കം കുറിക്കുമെന്നും ഇവർ പറയുന്നു. തങ്ങൾക്ക് രാഷ്ട്രീയ, ജാതി, മത, വർണ്ണ, വിവേചനങ്ങൾ ഒന്നുമില്ലെന്നും തികച്ചും ജനാധിപത്യത്തിന് അനുസൃതമായിട്ടാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറയുന്നു.