വയനാട്ടിൽ യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം എന്നു പൊലീസിന് മൊഴി. ലോഡ്ജിൽ ചെന്നും കേസിലെ പ്രതിയായ സജീവാനന്ദൻ യുവതിയെയും യുവാവിനെയും ശല്യപ്പെടുത്തി. ഇരുവരും എതിർത്തപ്പോൾ പകയോടെ പിന്തുടർന്ന് ആക്രമിച്ചെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കോയമ്പത്തൂർ സ്വദേശിയായ യുവതിയെ ഇന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കൂടിയായ സജീവാനന്ദന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾത്തന്നെ സജീവാനന്ദൻ ഇവരുടെ മുറിയിൽ ഇടിച്ചു കയറി. ഇരുവരോടും അപമര്യാദയായി പെരുമാറി. ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ഇവർ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഒതുക്കാൻ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.