കോട്ടയത്ത് വേളൂരില്‍ കഴിഞ്ഞദിവസം വീട്ടമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍. ഈ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുമരകം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ആലപ്പുഴ – കോട്ടയം ജില്ലാ അതിർത്തിയിലുള്ള പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാല്‍ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. വീട്ടില്‍ നിന്ന് കാണാതായ കാര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലിസ് അന്വേഷണം പുരോഗമിച്ചിരുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വീടുമായി അടുത്ത ബന്ധമുള്ളയാളെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ചിട്ടിക്കമ്പനി ഉടമകളും പലിശയ്ക്ക് പണം കൊടുക്കുന്നവരും അടക്കം എട്ടോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കുടുംബത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടടുകൾ അടക്കമുള്ളവ ഉണ്ടായിരുന്നുവോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.