വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ ദുരൂഹത കൂട്ടുന്നതെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍.ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടതായാണ് മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. അപകടം നടന്ന് 10 മിനിറ്റിനുള്ളിൽ അതുവഴി പോയപ്പോഴാണ് ഈ കാഴ്ച കണ്ടത് . മനസിൽ തോന്നിയ അസ്വാഭാവികത ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടികൾ ഏകോപിപ്പിച്ചിരുന്ന പ്രകാശ് തന്പിയെ അറിയിച്ചിരുന്നതായും സോബി വിശദമാക്കിയിരുന്നു.
സംഭവ സമയത്ത് ഓടിപ്പോയ ഇരുവരുടെയും മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. പിന്നീടാണ് അപകടത്തില്‍പ്പെട്ടതു ബാലഭാസ്‌കറാണെന്ന് അറിഞ്ഞതെന്നും സോബി പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സുഹൃത്തായ മധു ബാല കൃഷ്ണനെ അറിയിച്ചു. മധു ബാലകൃഷ്ണന്‍ പ്രകാശ് തമ്പിയുടെ ഫോണ്‍ നമ്പര്‍ തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തമ്പിയോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും സോബി പറയുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണ്ണക്കടത്തുമായി പിടിയിലായതോടെയാണ് ഇക്കാര്യത്തില്‍ സംശയം തോന്നിയതെന്നും സോബി വെളിപ്പെടുത്തി.