മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഓണ്‍ലൈൻ ചാറ്റിംഗിനൊടുവില്‍ വനിതാ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥയെ പറ്റിച്ച് തട്ടിയെടുത്തത് 23 ലക്ഷം രൂപ. ദില്ലി സ്വദേശിയായ യുവാവാണ് വിദേശത്ത് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബെംഗളൂരു സ്വദേശിയായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥയുമായി അടുപ്പത്തിലായി ലക്ഷങ്ങള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് അബദ്ധം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ പൊലീസില്‍ പാരാതി നല്‍കി. കഴിഞ്ഞ തിങ്കഴാഴ്ചയാണ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥ ലഖ്‌നൗ പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥയായ യുവതി മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ചിരുന്നു. ഇതിനിടെയിലാണ് വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുന്ന അമിത് യാദവ് യുവാവിന്‍റെ വിവാഹ ആലോചന യുവതിക്ക് ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിംഗ് തുടങ്ങി. മാന്യതയോടെയുള്ള യുവാവിന്‍റെ പെരുമാറ്റത്തില്‍ യുവതി ആകൃഷ്ടയായി. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തി. ഇതിനിടെയിലാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിച്ച് ഇന്ത്യയില്‍ സ്ഥിരതാമസമാക്കാമെന്നും അമിത് യാദവ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥയായ യുവതിക്ക് വാക്ക് നല്‍കുന്നത്.
പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ദില്ലിയില്‍ സ്ഥലവും വീടും വാങ്ങാനായി ഇയാള്‍ ശ്രമം തുടങ്ങി. സാമ്ബത്തിക കൈമാറ്റത്തിന് കാലതാമസം വരുന്നതിനാല്‍ രജിസ്ട്രേഷൻ വൈകുമെന്നും അതുകൊണ്ട് അഡ്വാൻസ് നല്‍കാൻ 25 ലക്ഷം രൂപ വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഏറെ നാളത്തെ ചാറ്റിംഗും വിവാഹം കഴിക്കുമെന്ന വാഗ്ദാനവും വിശ്വാസത്തിലെടുത്ത് യുവതി ഇയാള്‍ക്ക് പണം നല്‍കി. ഇതിന് പിന്നാലെ അമിത് യാദവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. യുവാവിനെ ഫോണില്‍ കിട്ടാതായതോടെയാണ് താൻ ചതിക്കപ്പെട്ടന്ന വിവരം യുവതിക്ക് മനസിലായത്.
പിന്നീട് യുവാവിനോട് പണം ചോദിച്ചതോടെ ഭീഷണിയായി. ഇതോടെ യുവതി ബാങ്കുമായി ബന്ധപ്പെട്ട് യുവാവിന്‍റെ അക്കൌണ്ട് മരവിപ്പിക്കുകയും പണം തിരിച്ച് പിടിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയും ചെയ്തു. ഇതോടെ ചാറ്റിലെ വിവരങ്ങളും ഫോട്ടോകളും പുറത്ത് വിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ ലഖ്നൌവില്‍ ജോലി ചെയ്യുന്ന യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.