കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാകുന്നില്ല എന്നു മാധ്യമങ്ങളോട് പ്രതികരിച്ചതിനു സസ്പെൻഷനിലും പിന്നീട് മദ്യപിച്ച് ബഹളം വെച്ചതിന് മാനസികരോഗ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട ഡോക്ടർ ആശുപത്രിയിൽ നിന്നും എഴുതിയ കത്ത് വൈറലാകുന്നു. ആന്ധ്രയിൽനിന്നുള്ള ഡോക്ടർ സുധാകർ റാവു ജയിൽസൂപ്രണ്ടിനു അയച്ച കത്ത് ആണ് പുറത്തായിരിക്കുന്നത്. തനിക്ക് തരുന്ന മരുന്നുകളിൽ ആശങ്ക പ്രകടിപ്പിച്ചാണ് ഡോക്ടർ കത്തയച്ചിരിക്കുന്നത്.
തികച്ചും നോർമൽ ആയ തന്നെ ഭ്രാന്തിന്റെ പേരിൽ ആശുപത്രിയിൽ അടച്ചിട്ട് ആവശ്യമില്ലാത്ത മരുന്നുകൾ നൽകുകയാണ് എന്നാണ് ഡോക്ടർ കത്തിൽ ആരോപിക്കുന്നത്. വളരെയധികം പാർശ്വഫലങ്ങൾ ഉള്ള മരുന്നുകൾ ആണ് തനിക്ക് നൽകുന്നത്. ഇത്തരത്തിൽ ആവശ്യമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതുമൂലം തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഫോട്ടോസഹിതം ചൂണ്ടി കാണിച്ചാണ് ഡോക്ടറിന്റെ കത്ത്. മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം തന്റെ ചുണ്ടുകൾ ഉണങ്ങി വിണ്ടുകീറിയ നിലയിലാണ് എന്ന് ഡോക്ടർ പറയുന്നു. തികച്ചും നോർമൽ ആയ അവസ്ഥയിലുള്ള തന്നെ ഈ ആശുപത്രിയിൽ നിന്നും കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയെങ്കിലും ചെയ്യണമെന്ന് ഡോക്ടർ പറയുന്നു.
കഴിഞ്ഞ മെയ് മൂന്നിനാണ് ഡോക്ടർ റാവു പ്രതിരോധ ഉപകരണങ്ങളുടെ അഭാവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മതിയായ ചികിത്സ ഉപകരണങ്ങൾ ലഭ്യമാകുന്നില്ല എന്നും, ഉപയോഗിച്ചവ വീണ്ടും വീണ്ടും ഉപയോഗിക്കാൻ നിർബന്ധിക്കുന്നു എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതിനു പിന്നാലെ ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. ബന്ധപ്പെട്ട വകുപ്പിൽ പരാതിപ്പെടേണ്ടതിനുപകരം പരസ്യമായി പ്രതികരിച്ചതിനാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. കൂടാതെ മദ്യപിച്ചു ശല്യം ചെയ്തു എന്നാരോപിച്ച് ഡോക്ടറോട് പോലീസ് ക്രൂരമായി പെരുമാറിയിരുന്നു. മദ്യപിച്ചെന്നാരോപിച്ച് വിവസ്ത്രനാക്കി കൈകൾ പിറകിലേക്ക് കെട്ടിയിട്ട് ഡോക്ടറെ ഒരു പോലീസുകാരൻ വലിച്ചിഴച്ച് ഓട്ടോറിക്ഷയിലേക്ക് വലിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.