അധ്യാപിക വിദ്യാർഥികൾക്ക് കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപിക പത്രം വിതരണം ചെയ്തത്. അറിവ് പറഞ്ഞുകൊടുക്കേണ്ടവര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരായി മാറുന്നുവെന്നാരോപിച്ച രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
പത്രം പഠിക്കുന്ന പുസ്തകത്തില്‍ സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ വയ്ക്കണമെന്നുമാണ് അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അധ്യാപിക വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.
അതേസമയം കൃപാസന വിശ്വാസിയായ അധ്യാപിക പഠനത്തിൽ പിന്നോക്കത്തിലായ കുട്ടിക്ക് കൃപാസനം പത്രം നൽകിയതാണെന്നും അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്ന് ഉപദേശിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സ്കൂൾ പിടിഎ ഭാരവാഹികൾ പറഞ്ഞു.
സ്കൂൾ തുറന്ന ആഴ്ചയിൽ നടന്ന സംഭവമാണെന്നും വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത് കഴിഞ്ഞ ആഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സംഭവത്തെ തുടർന്നാണെന്നും നാട്ടുകാരും ആരോപിക്കുന്നു.