കോഴിക്കോട് :സിറ്റിപോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഥാപിച്ച കാമറകള്‍ മിഴിപൂട്ടി. വാഹനങ്ങളുടെ നിയമലംഘനം തടയാനും റോഡ് സുരക്ഷ ഉറപ്പു വരുത്താനുമായി സ്‌ഥാപിച്ച 76 കാമറകളില്‍ 54 എണ്ണവും ഇപ്പോള്‍ പൂര്‍ണമായും പ്രവർത്തനരഹിതമാണ്. നഗരത്തിന്റെ തിരക്കേറിയ സ്‌ഥലങ്ങളിലും പ്രധാന ജങ്‌ഷനുകളിലും സ്‌ഥാപിച്ച കാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമാണ്.
വാഹനങ്ങള്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോവുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ പോലീസിനെ സമീപിക്കാറുണ്ട്. കാമറകളിലെ ദൃശ്യങ്ങള്‍ തുണയാകുമെന്നു കരുതിയാണു പോലീസിനെ സമീപിക്കുന്നത് . എന്നാല്‍ കാമറകള്‍ കേടായതിനെ തുടര്‍ന്നു പോലീസ് പലപ്പോഴും നിസഹായകരാവുകയാണ്. പട്ടാപ്പകലും പാതിരാത്രിയും റോഡില്‍ നിയമം ലംഘിക്കുന്ന വാഹനങ്ങളില്‍ 10 ശതമാനം പോലും ഇപ്പോള്‍ കാമറകളുടെ കണ്ണില്‍പെടുന്നില്ല.
നഗരത്തിലെ പ്രധാന ജംങ്‌ഷനുകളില്‍ സ്‌ഥാപിച്ച കാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നറിയാവുന്ന വിരുതന്‍മാരും നഗരത്തിലുണ്ട്. ഇരുചക്രവാഹനങ്ങളില്‍ മൂന്നു പേരുമായി കാമറകള്‍ക്കു ചുറ്റും ഇവര്‍ ഇപ്പോള്‍ സഞ്ചരിക്കുകയാണ്. കൂടാതെ ജങ്‌ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകള്‍ വകവയ്‌ക്കാതെ പോവുന്ന വാഹനങ്ങളും കണ്ടെത്താന്‍ പോലീസിനു സംവിധാനമില്ല.