കൂടത്തായി കൊലപാതക കേസിന് സമാനമായി കണ്ണൂരിലും പതിമൂന്ന് വർഷങ്ങൾക്കു മുമ്പ് കൊലപാതകം നടന്നിരുന്നു. കൊളവല്ലൂരിലെ സാബിറയെന്ന 22കാരി മരിച്ചപ്പോഴും അന്നതൊരു ആത്മഹത്യയായി എല്ലാവരും കരുതുകയായിരുന്നു. ഒമ്പത് വർഷത്തിന് ശേഷം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. വെറും കൊലയായിരുന്നില്ല. പഴയത്തിൽ സയനൈഡ് മുക്കി നൽകിയായിരുന്നു ഭർത്താവായ പ്രതി സാബിറയെ കൊലപ്പെടുത്തിയത്.2006 ആഗസ്റ്ര് രണ്ടിന് രാവിലെ 6.45 ഓടെയാണ് ചെറുപ്പറമ്പിലെ ഭർതൃവീട്ടിൽ സാബിറ കുളിമുറിയിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചുവീഴുന്നത്. ഭർത്താവ് അബ്ദുൾ ലത്തീഫ് ഈ വിവരം പുറത്തറിയിച്ചത് ഭാര്യ ആത്മഹത്യ ചെയ്തെന്ന നിലയിലായിരുന്നു. സാബിറയുടെ വീട്ടുകാർ നിരന്തരം പരാതിയുമായി നീങ്ങിയതിന് ശഷമായിരുന്നു സംഭവം കേസിലേക്ക് വഴിമാറിയത്.
പോലീസ് ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തി ആന്തരാവയവങ്ങൾ പരിശോധിച്ചപ്പോൾ സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് മനസിലാക്കാനായി. എന്നാൽ ആ അന്വേഷണത്തിൽ ഒരിക്കലും ഒരു സാധാരണ വീട്ടമ്മയായ സാബിറയ്ക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്നതുൾപ്പെടെ സംശയങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. സ്ത്രീധന പീഡനമാകാം കൊലപാതകം എന്ന നിഗമനത്തിൽ ഭർത്താവ് അബ്ദുൾ ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതമാണെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല.
കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിൽ അതൃപ്തി തോന്നിയ സാബിറയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിനായി നിയോഗിക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ താനാണ് സയനൈഡ് വാങ്ങി സൂക്ഷിച്ചതെന്നായിരുന്നു ലത്തീഫ് പറഞ്ഞത്. തൃശൂരിൽ നിന്നാണ് ഒരു വർഷം മുമ്പാ വാങ്ങി സൂക്ഷിച്ചതെന്നും. ആദ്യ ഭാര്യ മരിച്ചതിന് ശേഷമുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ലത്തീഫ് പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ ഇത് താനറിയാതെ സാബിറ എടുത്ത് കഴിച്ചതാണെന്നും ലത്തീഫ് പോലീസിനോട് കള്ളം പറയുകയായിരുന്നു.
സാബിറയെ ആശുപത്രിയിൽ എത്തിക്കാൻ ലത്തീഫ് ശ്രമിച്ചിരുന്നില്ല എന്നത് പോലീസിന് സംശയമുണ്ടാക്കി. അതിനിടെ സാബിറയുടെ മരണം ഹൃദയാഘാതമാക്കാനുള്ള ശ്രമവും ലത്തീഫ് നടത്തി. സാബിറ ഉടുത്തിരുന്ന വസ്ത്രമുൾപ്പെടെ നീക്കംചെയ്തിരുന്നതായി അന്വേഷണസംഘത്തിന് നിഗമനമുണ്ടായി. വീട്ടിൽ പരിശോധന നടത്തിയ പൊലീസിന് പഴം കഴിച്ചതിന്റെ ശേഷിപ്പുകളൊന്നും കാണാനുമായില്ല. ഇതും സംശയം തോന്നാൻ കാരണമായി.അങ്ങനെയൊക്കെ ചെയ്തത് എന്തിനെന്ന് പൊലീസ് ചോദിച്ചതോടെയാണ് ഇയാൾ പതറിയത്. ഭാര്യയ്ക്ക് വയറിൽ ചില അസ്വസ്ഥതകൾ തോന്നിയിരുന്നതായും രാവിലെ വെറുംവയറ്റിൽ പഴം കഴിക്കുന്നത് ഉചിതമാണെന്ന് വിശ്വസിപ്പിച്ചാണ് പഴം നല്കിയതെന്നും ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞു. അങ്ങിനെ ഏറെ നിഗൂഢതകൾക്കു ശേഷം ആ കേസ് തെളിയുകയായിരുന്നു.