ഓച്ചിറ: കഞ്ചാവിന് വാങ്ങാൻ പണം കണ്ടെത്താനായി മുഖംമൂടി ധരിച്ചെത്തി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും കവർന്ന കേസിൽ രണ്ട്പേർ പിടിയിൽ. കായംകുളം എരുവ തോണ്ടലിൽ പടീറ്റതിൽ ബിജിത്ത് (19), പുതുപ്പള്ളി ഗോവിന്ദമുട്ടം കടയ്ക്കൽകാവിൽ രഞ്ജിത്ത് (21) എന്നിവരാണ് പിടിയിലായത്. മുഖ്യസൂത്രധാരൻ കായംകുളം സ്വദേശി ശങ്കറിനെ പൊലീസ് തിരയുന്നു. വാഹന പരിശോധനക്കിടെ ഇരുവരും ഓച്ചിറ പൊലീസിന്റെ വലയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ഓച്ചിറ ശാരദ ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരൻ വയനകം വേളൂർ വടക്കതിൽ രവീന്ദ്രനെ (56) ആണ് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ ഇവർ ആക്രമിച്ചത്. സ്ഥാപനം അടച്ച ശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കല്ലൂർമുക്കിന് കിഴക്ക് ഭാഗത്ത് വച്ച് ബൈക്കിലെത്തിയ അക്രമികൾ രവീന്ദ്രനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി 1500 രൂപയും പുതിയ മൊബൈൽ ഫോണും കവരുകയായിരുന്നു.
കായംകുളം കിൽവി ഫുട്വെയേഴ്സിലെ ജീവനക്കാരനായ ബിജിത്ത് താൻ ജോലി ചെയ്യുന്ന കടയുടെ ഉടമ കടയടച്ച് പോകുമ്പോൾ ഇതേരീതിയിൽ ആക്രമിച്ച് പണം കവരാൻ കൂട്ടുകാരൻ രഞ്ജിത്തുമായി പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ദിവസം ഒരു ലക്ഷം രൂപയുടെ വിറ്റു വരവുള്ള കടയുടമയെ ആക്രമിക്കുന്നതിനുള്ള പദ്ധതിയാണ് പിടിയിലായതോടെ പൊളിഞ്ഞത്. കഞ്ചാവിന് അടിമയായ യുവാക്കൾ അതിനായി പണം കണ്ടെത്താനുള്ള വഴി തേടിയാണ് അക്രമങ്ങൾക്ക് പദ്ധതിയിട്ടത്. ഓച്ചിറ എസ്.ഐ സുനിൽചന്ദ്രൻ, എസ്.ഐ. അരവിന്ദാക്ഷൻപിള്ള, എ.എസ്.ഐ. സുരേഷ് കുമാർ, രവികുമാർ, റോഡി, സുന്ദരൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പ്രതികളെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: