കണ്ണൂര്‍: കുട്ടിമാക്കൂലില്‍ സി.പി.എം. ബ്രാഞ്ച്കമ്മിറ്റി സിപിഎം ഓഫീസില്‍ അതിക്രമിച്ച് കടന്ന് പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവിന്റെ മക്കളായ അഖില, അഞ്ജന എന്നിവരെ രാവിലെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തലശേരി കുട്ടിമാക്കൂലില്‍ സിപിഎം ഓഫീസില്‍ അതിക്രമിച്ചു കയറി ഡി.വൈ.എഫ്.ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സി.പി.എം. അംഗവുമായ ഷിജിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷിജിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പോലീസില്‍ പരാതി നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ എന്‍ രാജന്റെ മക്കളാണ് അഖിലയും അഞ്ജനയും.
തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിനൊപ്പമാണ് പിന്നീടിവര്‍ ജയിലിലേയ്ക്ക് പോയത്. ഇതേ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മര്‍ദ്ദനമുണ്ടായി്ട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നു പെണ്‍കുട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പാര്‍ട്ടി ഓഫീസിന്റെ മുന്നിലൂടെ പോകുകയായിരുന്ന തങ്ങളെ ജാതിപ്പേര് വിളിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നാണ് സഹോദരിമാര്‍ പറയുന്നത്. പാര്‍ട്ടി ഓഫീസിനുള്ളില്‍ വെച്ച് തങ്ങളെയാണ് കൈയ്യേറ്റം ചെയ്തതെന്നും അവര്‍ ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.