പത്തനംതിട്ടയിൽ നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന അടിമാലിയില്‍ വന്നിരുന്നതായി ടാക്‌സി ഡ്രൈവറുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്‌സി സ്‌റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്‌ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്‌നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഫോട്ടോ കണ്ടതു കൊണ്ടു മാത്രം ഇക്കാര്യം സ്‌ഥിരീകരിക്കാനാകില്ലെന്നും വിലയിരുത്തുന്നു.