ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറസ്റ്റിലായ പിതൃസഹോദരഭാര്യ ജസീല. കുടുംബത്തില്‍നിന്നുണ്ടായ അവഗണനയാണു തന്നെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും മൂന്നു മാസമായി കൊലപാതകത്തിനുള്ള അവസരം നോക്കുകയായിരുന്നുവെന്നും ജസീല പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
ഉറങ്ങിക്കിടക്കുമ്ബോള്‍ തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനായിരുന്നു ജസീല ആദ്യം പദ്ധതിയിട്ടത്. പിന്നീടു കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താന്‍ നോക്കി. അപ്പോഴെല്ലാം കുഞ്ഞിന്റെ മാതാവിന്റെ സാന്നിധ്യമാണ് തടസമായത്. പുറത്തു പോയി വന്നോളൂ ഞാന്‍ കുഞ്ഞിനെ നോക്കിക്കോളാമെന്നു ജസീല പലതവണ പറഞ്ഞു നോക്കിയെങ്കിലും മാതാവ് ഷമീനയ്ക്ക് അതിനോട് യോജിപ്പില്ലായിരുന്നു. ഇതിനിടെ കവര്‍ച്ചാശ്രമത്തിനിടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നു വരുത്തിത്തീര്‍ക്കാനും ജസീല ശ്രമിച്ചു.
കുഞ്ഞിനെ കയ്യില്‍ കിട്ടിയാല്‍ സ്വന്തം മാതാവിനേക്കാള്‍ കരുതലുണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നുന്ന തരത്തിലായിരുന്നു ജസീലയുടെ സ്‌നേഹപ്രകടനം. ബന്ധുക്കളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള ലാളനയാണ് കുഞ്ഞിനു നല്‍കിയിരുന്നതും. ഏഴു മാസം മാത്രം പ്രായമുള്ള ഫാത്ത്വിമയോടു ജസീല കാണിച്ചതെല്ലാം സ്‌നേഹത്തിന്റെ തരിമ്ബ് പോലുമില്ലാത്ത കാപട്യമായിരുന്നു. ജസീലയുടെ അഭിനയം പുറത്തറിയാനിടയാക്കിയതു ഫാത്ത്വിമയുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ സാഹചര്യവും. ലാളന തുടരേണ്ട കൈകള്‍ ജീവനെടുത്തതിന്റെ അമ്ബരപ്പിലാണ് പ്രദേശം. ജസീല പോലീസിനു നല്‍കിയ മൊഴിപ്രകാരം ഫാത്ത്വിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ്. താരാട്ടുപാട്ടിനിടെ ഒളിഞ്ഞിരുന്നതു ജീവനെടുക്കാനുള്ള വഴി തേടലായിരുന്നു.
ഭര്‍ത്താവ് വിദേശത്തായതിനാല്‍ അദ്ദേഹം നാട്ടിലെത്തുമ്ബോള്‍ മാത്രമാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്. മറ്റുള്ള സമയങ്ങളില്‍ ഈങ്ങാപ്പുഴയിലെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മറ്റുള്ളവരോടു സ്‌നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു അവരോട് ശത്രുതയ്ക്കിടയാക്കിയത്.