വള്ളത്തിലേക്കു കയറാന്‍ സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കി പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കു ഹീറോയായ ജയ്‌സലിനെതിരേ താനൂര്‍ പോലീസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ 15-ന് ഒട്ടുപുറം തൂവല്‍ തീരത്ത് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണു കേസ്.
കാറിലെത്തിയ ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ജയ്‌സല്‍, ഈ ചിത്രം മോര്‍ഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപ തന്നാല്‍ പ്രശ്‌നം ഒതുക്കാമെന്നും പറഞ്ഞു. തുടര്‍ന്നു യുവാവ് തന്റെ സുഹൃത്തിന്റെ ഫോണ്‍ വഴി അയ്യായിരം രൂപ ഗൂഗിള്‍ പേ മുഖേന ജയ്‌സലിന്റെ അക്കൗണ്ടിലേക്കു നല്‍കിയെന്നും പരാതിയിൽ പറയുന്നു.കേസിൽ ജെയ്സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.