ട്രിപ്പ് ഓട്ടോയെന്നു കരുതി അബദ്ധത്തില്‍ പോലീസിന് ജീപ്പിനു കൈകാണിച്ച വയോധികന് ക്രൂരമര്‍ദ്ദനം. ഇടുക്കി ജജില്ലയിലെ തൊടുപുഴയിലാണ് സംഭവം നടന്നത്. മണക്കാട് മാടശേരില്‍ എം കെ മാധവനെയാണ് (64) പോലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഇടതു കണ്ണിനു പരിക്കേറ്റ മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നു തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി മടങ്ങവെയായിരുന്നു സംഭവം.
ആശുപത്രിക്കു മുന്നില്‍ രാത്രി 7.15 ഓടെ മാധവന്‍ ഓട്ടോയ്ക്ക് കാത്തു നില്‍ക്കുമ്പോഴായിരുന്നു അതുവഴി പോലീസ് ജീപ്പ് വന്നത്. ട്രിപ്പ് ഓട്ടോയെന്നു കരുതി മാധവന്‍ അബദ്ധത്തില്‍ നിര്‍ത്താന്‍ കൈ കാണിക്കുകയും ചെയ്തു. രാത്രി ഏഴ് മണിയായതിനാല്‍ ഇരുട്ട് വീണിരുന്നു. അബദ്ധം പറ്റിയതാണെന്ന് പറഞ്ഞെങ്കിലും പോലീസ് സംഘം ബലമായി ജീപ്പില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ജീപ്പില്‍ നിന്നും പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതു വരെ മര്‍ദ്ദിച്ച പോലീസുകാര്‍ ലോക്കപ്പിലിട്ടും തന്നെ തല്ലിയെന്നാണ് മാധവന്‍ പരാതിയില്‍ പറയുന്നത്. രാത്രി പിടികൂടിയ മാധവനെ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സ്‌റ്റേഷനില്‍ നിന്നു വിട്ടയച്ചത്. തന്റെ പക്കലുണ്ടായിരുന്ന നാലായിരത്തോളം രൂപയും പോലീസ് കൈക്കലാക്കിയെന്ന് മാധവന്‍ പറയുന്നു.
എന്നാൽ, തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നില്‍ വച്ച് അപമര്യാദയായി പെരുമാറിയതിനാണ് മാധവനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വിശദീകരം. മര്‍ദ്ദിച്ചെന്ന ആരോപണം ശരിയല്ലെന്നും പോലീസ് പറയുന്നു. കേസ് എടുത്ത ശേഷം 8 മണിയോടെ മകനോടൊപ്പം വിടുകയും ചെയ്തതായി തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ വി.സി വിഷ്ണുകുമാര്‍ പറഞ്ഞു.