ഒന്നാം ക്ലാസ് വിദ്യാർഥിയായ തമിഴ് പെൺകുട്ടിയെ മൂവാറ്റുപുഴയിൽ പീഡിപ്പിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം തുടങ്ങി. പലചരക്കു കടയിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ 65 വയസുള്ള കടയുടമ ഉപദ്രവിച്ചെന്നാണു പരാതി. സംഭവത്തെക്കുറിച്ചു പോലീസും അന്വേഷണം നടത്തുമെന്നു സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.കടയുടെയടുത്തു വാടകയ്ക്കു താമസിക്കുന്ന തമിഴ് കുടുംബത്തിലെ പെൺകുട്ടിയെയാണ് ആളില്ലാത്ത സമയത്തു കടയുടെ ഉള്ളിലേക്കു വിളിച്ചുവരുത്തി കടയുടമ ഉപദ്രവിച്ചത്.
മൂന്നു ദിവസം മുമ്പ് നടന്ന സംഭത്തിൽ കടയുടമയെയും മറ്റും ഭയന്നു പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇതിനിടെയാണു വിവരമറിഞ്ഞു തിങ്കളാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. പീഡനത്തിനിരയായ കുട്ടിയും സഹോദരിയും മാതാവും നാട്ടിലേക്കു പോയതായും അറിയുന്നു. കടയുടമക്കെതിരേ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ടെന്നു സ്ഥലവാസികൾ പറഞ്ഞു. കേസെടുക്കാതിരിക്കാനും പണം കൊടുത്തു പ്രശ്നം അവസാനിപ്പിക്കാനും തമിഴ് കുടുംബത്തെ നാട്ടിൽനിന്നു മാറ്റാനും നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്.