ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാലിന്റെ ദൃശ്യം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ പോലെ ഒരു കൊലപാതകം. ഇരുപത്തിയേഴുകാരനായ വിജേന്ദ്ര നക്ഡെയുടെ മൃതദേഹം ജൂൺ 15-നാണ് വഡാലയ്ക്കടുത്ത് ഗണേഷ് നഗറിൽ പോലീസ് കണ്ടെത്തിയത്.
മുംബൈയിലാണ് സംഭവം നടന്നത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിൽ ഒരു മുറിവുമില്ല. അമിതമായി മദ്യം കഴിച്ചതു മൂലമാണ് മരണം എന്നു പരിശോധന റിപ്പോർട്ട്. പോലീസ് ആകെ കുഴഞ്ഞു.യുവാവിന്റെ കാമുകി കാജൾ പാട്ടീലിനെയും കുടുംബത്തെയും ചോദ്യം ചെയ്തപ്പോൾ അവരെല്ലാവരും പറയുന്നത് ഒരേ കഥ. വീട്ടിലുള്ള ചെറിയ കുട്ടികളോട് ചോദിച്ചപ്പോഴും മറ്റുള്ളവർ പറഞ്ഞ അതേ ഉത്തരങ്ങൾ പറഞ്ഞത് പോലീസിനു സംശയം ജനിപ്പിച്ചു.
പ്രഥമവിവര റിപ്പോർട്ടിൽ മൃതദേഹത്തിനു സമീപം അദ്ദേഹത്തിന്റെ ചെരിപ്പുകൾ അഴിച്ചു വെച്ചരീതിയിൽ കണ്ടിരുന്നു എന്ന കാര്യം പോലീസ് അപ്പോഴാണ്അറിയുന്നത്. മദ്യപിച്ചു ലക്കുകെട്ട ഒരാൾ ചെരിപ്പുകൾ കൃത്യമായി അഴിച്ചു വെക്കാൻ സാധ്യതയില്ലായെന്നത് പോലീസിന്റെ സംശയം പിന്നെയും വർധിപ്പിച്ചു. ഇതോടെ കാമുകിയെ ശരിക്കൊന്നു ചോദ്യം ചെയ്തു.അപ്പോഴാണ് യുവാവിന് ചെറിയതോതിൽ എലിവിഷം കൊടുത്ത ശേഷം മദ്യവും കൊടുത്ത് കൊല്ലുകയായിരുന്നു എന്ന വിവരം പുറത്തു വരുന്നത്.