പാരസെറ്റമോള്‍ ഗുളികയുടെ പായ്ക്കറ്റും പോക്കറ്റിലിട്ട് ബൈക്കില്‍ സ്ഥിരമായി കറങ്ങാൻ ഇറങ്ങുന്ന വിരുതൻ ഒടുവിൽ പൊലീസ് പിടിയിലായി. 15 ദിവസത്തിലേറെയായി ഗുളിക വാങ്ങാനെന്ന വ്യാജേന സ്ഥിരം കറക്കം പതിവാക്കിയ യുവാവാണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്. കുടുക്കിയതോ സ്വന്തം ഭാര്യയും.
എല്ലാദിവസവും ബൈക്ക് എടുത്ത് കറങ്ങുന്ന കർത്താവിൻറെ പ്രവർത്തി അപകടമാകും എന്ന് കരുതിയാണ് ഭാര്യ ഗതികെട്ട് അവസാനം പോലീസിൽ അറിയിച്ചത്. എത്ര പറഞ്ഞിട്ടും പ്രയോജനമില്ലാതായപ്പോഴാണ് ആളിന്റെ പേരും ബൈക്ക് നമ്പറും പോകുന്ന വഴിയും വേഷവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും പൊലീസില്‍ വിളിച്ചുപറഞ്ഞത്.
പതിവുപോലെ കറങ്ങാൻ ഇറങ്ങിയ ഭർത്താവിനെ കാത്ത് പോലീസ് നിന്നു. പിടികൂടിയപ്പോൾ എവിടേക്ക് എന്ന ചോദ്യത്തിന് ഒട്ടും കൂസാതെ മരുന്ന് പായ്ക്കറ്റ് എടുത്തുകാണിച്ചു. എന്നാൽ പോലീസ് സ്വരം കടുപ്പിച്ചതോടെ പദ്ധതി പൊളിഞ്ഞു. ബൈക്ക് പോലീസ് പിടിച്ചെടുത്ത് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസ് എടുത്ത് സ്‌റ്റേഷനില്‍നിന്നുതന്നെ ജാമ്യവും കൊടുത്ത് വിട്ടു.