സംസ്ഥാനത്ത് ബസുകളിൽ വെച്ചുള്ള ലൈംഗികാതിക്രമം ആവര്‍ത്തിക്കപ്പെടുകയാണ്. കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം ഉണ്ടായി. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളത്ത് വെച്ചാണ് ലൈംഗികാതിക്രമത്തെ കുറിച്ച് യാത്രക്കാരി പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
മൂവാറ്റുപുഴയിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന പ്രതി യുവതി ഇരിക്കുന്ന സീറ്റിലേക്ക് മാറിയിരിക്കുകയും യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയുമായിരുന്നു. ഉറക്കത്തിലായിരുന്ന യുവതി ഞെട്ടിയുണരുകയും എന്താണ് സംഭവിച്ചത് എന്ന് മനസിലാവാത്തതിനെ തുടർന്ന് വലതുവശത്തെ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു. ഇവിടെയും ഇയാള്‍ പിന്തുടര്‍ന്നെത്തി വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. പിന്നാലെ ബസിലെ ജീവനക്കാർ ഇടപെടുകയായിരുന്നു. പ്രതി അപമര്യാദയായി പെരുമാറിയത് യുവതി വെളിപ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സി. ബസ് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തലസ്ഥാനത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ നാട്ടുകാരാണ് കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും പൂവാറിലേക്ക് പോയ ബസിലായിരുന്നു സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പരാതിക്കാരി. പിൻ സീറ്റിൽ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പർശിച്ചുവെന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടർന്ന് സഹയാത്രികർ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.