മദ്യപാനം ഇന്നു കേരളത്തിൽ എന്നല്ല ലോകത്ത് തന്നെ കൂടി വരികയാണ്. പുരുഷന്മാക്കൊപ്പം സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും മദ്യാസക്തിയ്ക്ക് അടിമപ്പെട്ടുവരുന്നതായി കാണുന്നു. മദ്യപരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ മദ്യം നിരോധിച്ചതുകൊണ്ടോ ബാറുകള്‍ നിര്‍ത്തിച്ചതുകൊണ്ടോ മാത്രം കഴിയുമെന്നുതോന്നുന്നില്ല.
മദ്യപാനം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കരളിന്റെ ആരോഗ്യത്തെയാണ്. കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന ഫ്‌ളാറ്റി ലിവര്‍, കരളിന് വീക്കമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ് ,കരള്‍ ചുരുണ്ട്കട്ടിയുള്ളതാകുന്ന സിറോസിസ്, സിറോസിസിനെ തുടര്‍ന്നുണ്ടാകുന്ന പോര്‍ട്ടര്‍ഹൈപ്പര്‍ ടെന്‍ഷന്‍, തുടര്‍ന്ന് വയറില്‍ വെള്ളം നിറഞ്ഞുണ്ടാകുന്ന മഹോദരം, തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യത്തെ തുടര്‍ന്നുണ്ടാകുന്ന അബോധാവസ്ഥ തുടങ്ങിയവയെല്ലാം മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളാണ്.
അമിതമദ്യപാനം ഹൃദയസ്പന്ദനത്തെ തകരാറിലാക്കുകയും കാര്‍ഡിയോമയോപ്പതിപ്പോലെയുള്ള ഗുരുതരമായ ഹൃദ് രോഗത്തിനും കാരണമായേക്കാം. പുകവലിയും മദ്യപാനവും കാന്‍സറിനും കാരണമാകും. മദ്യത്തിന്റെ ഉപയോഗം യൂറിക് ആസിഡിന്റെ ഉല്‍പ്പാദനം കൂട്ടുകയും വിസര്‍ജനത്തെ തടയുകയും ചെയ്യുന്നതിന്റെ ഫലമായി ‘ഗൗട്ട്’ എന്ന രോഗവും പിടിപെടാം. പലവിധ ഉദരരോഗങ്ങള്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍, പേശികളുടെ ബലക്ഷയം, ലൈംഗിക ബലഹീനത എന്നിവയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും മദ്യപാനം മൂലമുണ്ടാകും.
കുടിക്കുന്ന ഉടനെ തന്നെ മദ്യത്തിന്റെ ഇരുപത് ശതമാനത്തോളം ആമാശയത്തില്‍ നിന്ന് നേരിട്ട് രക്തത്തില്‍ കലരും. ബാക്കി എണ്‍പത് ശതമാനം കുടലില്‍ വച്ചും രക്തത്തില്‍ കലരും. രക്തത്തില്‍ കലരുന്ന മദ്യം കരള്‍, തലച്ചോര്‍, ഹൃദയം എന്നിവിടങ്ങളില്‍ എത്തിച്ചേരും.മദ്യത്തിന്റെ ചെറിയൊരംശം മൂത്രം വിയര്‍പ്പ് ശ്വാസോഛ്വാസം എന്നിവ വഴി പുറത്തുപോകും. കരളില്‍ വച്ച് മദ്യം ആല്‍ക്കഹോള്‍ഡി ഹൈഡ്രിനെയ്‌സ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം വഴി വിഷമയമായി മാറുന്നു. ഈ വിഷവസ്തു അസറ്റാള്‍ഡിഹൈഡ് എന്നറിയപ്പെടുന്നു.
ഇത് കരളില്‍ കെട്ടിക്കിടക്കാന്‍ ശരീരം അനുവദിക്കാത്തതു വഴി മരണകാരണമായേക്കാം. അസറ്റാള്‍ഡിഹൈഡ് അസറ്റിക് ആസിഡായി പകര്‍ന്ന് അതിനെ കാര്‍ബണ്‍ഡൈ ഓക്‌സൈഡും ജലവുമാക്കി മാറ്റുമെങ്കിലും അതിനു മുന്‍പായി അതില്‍ ഒരു ഭാഗം തലച്ചോറില്‍ എത്തി വിഷവസ്തുവാക്കി തലച്ചോറിനെ മന്ദീഭവിപ്പിച്ച് പ്രവര്‍ത്തനശേഷി കുറയ്ക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുക വഴി ബുദ്ധിമാന്ദ്യവും മാനസിക വൈകല്യവും കരളിനെയും വൃക്കകളെയും തകരാറിലാക്കുകയും വിറ്റാമിനുകളെ ചോര്‍ത്തുകയും രക്തത്തിലെ മഗ്‌നീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളെയും അവയുടെ ലവണങ്ങളെയും ഒഴുക്കിക്കളഞ്ഞ് രക്തത്തെ ശൂന്യമാക്കും.
മദ്യത്തോടുള്ള അമിതമായ ആഗ്രഹത്തെ മദ്യപാനാസക്തിയായി കണ്ടുകൊണ്ട് ശാരീരികവും മാനസികവും വ്യക്തിപരവും സാമൂഹ്യവുമായ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഉത്തമമായ ഔഷധം തിരഞ്ഞെടുത്ത് നല്‍കിയാല്‍ ഹോമിയോ മരുന്നുകൊണ്ട് മദ്യപാനാസക്തിയില്‍ നിന്നും മുക്തി നേടാം. മദ്യപാനാസക്തിയെ ഒരു രോഗമായി കണ്ട് ഹോമിയോപ്പതി ചികിത്സ നല്‍കിയാല്‍ വളരെ പ്രയോജനപ്പെടും. ഏതൊരു രോഗിയുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സയില്‍ വളരെ പ്രാധാന്യമുണ്ട്. ഏതൊരു വസ്തുവിനോടുമുള്ള അമിതമായ ആഗ്രഹത്തെ ആസക്തി എന്നു പറയാം.