പ്രളയക്കെടുതിയിൽ നാറ്റം തിരിയുകയാണ് കേരളം. ദുരിതാശ്വാസദാ ക്യാംപുകളിൽ ഏറ്റവും വലിയ പ്രശ്‌നമാണ് മാലിന്യ നിർമാർജനം. അതിൽ ഏറ്റവും വലുതാണ് സാനിറ്ററി നാപ്കിനുകളുടെ നിർമാർജനം. എന്നാൽ അതിനു നല്ലൊരു വഴി കാട്ടിത്തന്നിരിക്കുകയാണ് നിതിൻ എന്ന ചെറുപ്പക്കാരൻ.
നിഥിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രളയത്തില്‍ മുങ്ങിത്താണ നാടിനെ കൈപിടിച്ചുയര്‍ത്തിയും നിലനില്‍പ് നഷ്ടമായ ഓരോ ജീവനെയും നെഞ്ചിലേറ്റിയും അതിജീവനത്തിന്റെ തീരത്തേക്ക് തുഴഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന് ഹൃദയത്തില്‍നിന്നൊരു സല്യൂട്ട്. നമുക്ക് ചെയ്യാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയാണ്. അത്തരത്തിലൊരു പ്രധാന കാര്യമാണ് പറയാനുള്ളത്.
സാനിട്ടറി നാപ്കിനുകള്‍ ലഭ്യമാക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവയുടെ ഡിസ്പോസലും. ഉപയോഗിച്ച സാനിട്ടറി നാപ്കിനുകള്‍ ഡിസ്‌പോസ് ചെയ്യല്‍ വളരെ പ്രയാസകരമായ കാര്യം തന്നെയാണ്. ക്യാമ്ബുകളിലും മറ്റും മറവു ചെയ്യാന്‍ സൗകര്യം ഇല്ലാതെ വരുന്ന സാഹചര്യങ്ങളില്‍ നാപ്കിനുകള്‍ ടോയ്ലറ്റിലെ ക്ലോസെറ്റില്‍ തള്ളുകയല്ലാതെ വേറെ മാര്‍ഗമില്ല. ഒന്നോ രണ്ടോ പേരല്ല ഇത്തരത്തില്‍ ക്യാമ്ബുകളില്‍ കഴിയുന്നത്. അവരെല്ലാം ഇങ്ങനെ പാഡുകള്‍ ഡിസ്‌പോസ് ചെയ്താല്‍ ക്ലോസെറ്റുകള്‍ ബ്ലോക്കാകും. ഈ അവസരത്തില്‍ പരിഹരിക്കാന്‍ പ്രയാസമുള്ള വലിയ പ്രശ്നമായി അത് മാറും. വേറെ ഒരു വഴിയും അവര്‍ക്കു മുന്നിലില്ല. വലിച്ചെറിഞ്ഞു കളയാനും സാധിക്കില്ല. ഈ പ്രശ്നത്തിന് താല്‍കാലികമായെങ്കിലും പരിഹാരം കാണാന്‍ നമുക്ക് സാധിക്കും. അതിനാല്‍, ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക, മറ്റ് അവശ്യസാധനങ്ങള്‍ക്കൊപ്പം കിട്ടാവുന്നത്ര പഴയ ന്യൂസ്പേപ്പറുകള്‍ കൂടി കരുതുക. ഉപയോഗിച്ച പാഡുകള്‍ പേപ്പറില്‍ പൊതിഞ്ഞ് മാറ്റാനും മറവു ചെയ്യാനുമാണ് ഇവ. വിവിധ ക്യാമ്ബുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ഉപയോഗിച്ച സാനിട്ടറി പാഡുകള്‍ ഡിസ്‌പോസ് ചെയ്യുന്ന തലവേദന തല്‍കാലത്തേക്കെങ്കിലും ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കും. എറണാകുളത്തെ ക്യാമ്ബുകളില്‍ ഈ പ്രശ്നം വളരെ രൂക്ഷമാണെന്ന് അവിടെയുള്ള സുഹൃത്തുക്കള്‍ അറിയിച്ചു. അതിനാല്‍ ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നവര്‍ ദയവായി ശ്രദ്ധിക്കുക, പറ്റുന്നത്ര ന്യൂസ്പേപ്പറുകള്‍കൂടി എത്തിക്കാന്‍ ശ്രമിക്കുക. ക്യാമ്ബുകളിലേക്ക് പുറപ്പെടുന്ന വാഹനങ്ങളില്‍ പഴയ ന്യൂസ്പേപ്പര്‍ കെട്ടുകള്‍ കൂടി ചേര്‍ക്കുമല്ലോ.
ചെറിയ കാര്യങ്ങള്‍ പോലും വലിയ മാറ്റം ഉണ്ടാക്കും.