ഞാനും അയാളുടെ മകനല്ലേ… എന്നിട്ടും അതിന്റെ ഒരു പരിഗണനയും എനിക്ക് തന്നില്ല. മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും കൊള്ളാത്തവനായി അയാളെന്നെ ചിത്രീകരിച്ചു. അതെ, ഞാൻ തന്നെയാണ് കൊന്നത്. കൊന്നു കത്തിച്ച് പല കഷണങ്ങളായി മുറിച്ച് ഞാൻ തന്നെയാണ് പുഴയിലൊഴുക്കിയത്. അടങ്ങാത്ത പകയോടെ ഷെറിൻ ഇതു പറയുമ്പോൾ അവന്റെ മുഖത്ത് പക മുറ്റിനിന്നിരുന്നു. പ്രതികാരം നിറഞ്ഞ മനസോടെയായിരുന്നു അവന്റെ കുറ്റ സമ്മതം. എന്നും ശകാരമായിരുന്നു. മുതിന്നപ്പോൾ പോലും എന്നെ ഉപദ്രവിച്ചു. എന്നിട്ടും ഞാൻ സ്നേഹത്തൊടെ പപ്പായെന്നാണ് വിളിച്ചത്. സ്വന്തം വീട്ടിൽ ഒരു അന്യനെ പോലെ കഴിയുന്ന അവസ്ഥ, അതാർക്കും പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ എന്ത് ആവശ്യപ്പെട്ടാലും അവഗണന നിറഞ്ഞ ശകാരമായിരുന്നു മറുപടി. തെല്ല് കിതപ്പോടെ തന്നെ കൊലപാതകിയാക്കിയ കഥ പൊലീസിനോട് വിവരിക്കുമ്പോൾ ഷെറിന്റെ കണ്ണുകൾ ചുവന്ന് തുടുത്തിരുന്നു. എന്നാൽ കുറ്റബോധത്തിന്റെ ഒരംശം പോലും ആ മുഖത്ത് നിഴിലിച്ചിരുന്നില്ല. താൻ ചെയ്ത ക്രൂര കൃത്യത്തിന് ഷെറിൻ പൊലീസിനു മുന്നിൽ നിരത്തിയ കഥ ഇങ്ങനെ ചുരുക്കാം:
ചെറുപ്പം മുതൽ പിതാവിന് ഷെറിനോടുള്ള സമീപനം കടുത്തതായിരുന്നു. നിസാര കാര്യങ്ങൾക്ക് പോലും ശകാരിക്കും. എന്നാൽ മറ്റു മക്കളോട് വലിയ സ്നേഹവുമായിരുന്നുവെന്ന് ഷെറിൻ വിശ്വസിച്ചു. അങ്ങനെ കുഞ്ഞു നാൾ മുതൽ അവഗണന തോന്നി ഷെറിന്. വലുതായപ്പോൾ ഷെറിൽ ഐ ടി രംഗത്തേക്ക് തിരിഞ്ഞു. മറ്റ് രണ്ടു മക്കളും അമേരിക്കയിൽ ഡോക്ടർന്മാരായി. സഹോദരങ്ങളുടെ മുന്നിൽ വച്ച് ഷെറിനെ ഇക്കാര്യങ്ങൾ പറഞ്ഞ് പിതാവ് കുറ്റപ്പെടുത്തുമായിരുന്നു. വാഴാർ മംഗലത്തെ ആഡംബര വീട്ടിലാണ് ഷെറിൻ താമസിച്ചിരുന്നതെങ്കിലും ചിലവിന് പണം വേണമെങ്കിൽ പിതാവ് നിയമിച്ച മാനേജർ കനിയണമായിരുന്നു. ചെങ്ങന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സിലെ വാടകയും ഏജൻസി മുഖാന്തിരം പിതാവ് തന്നെയാണ് കൈപ്പറ്റിയിരുന്നത്. കഴിഞ്ഞ 25ന് രാവിലെ ഇവരുടെ ഉടമസ്ഥതയിലുള്ള കെ.ല്‍.2.റ്റി.5550 എന്ന കാറിന്റെ എ.സി.ശരിയാക്കുന്നതിനായിട്ടാണ് തിരുവനന്തപുരത്തുള്ള ഷോറൂമിലേക്ക് ഷെറിനും ജോയിയും യാത്രതിരിച്ചത്. നേരത്തെ ബുക്ക് ചെയ്യാതിരുന്നതിനാല്‍ സര്‍വീസിംഗ് നടന്നില്ല. ഇരുവരും ഉച്ചയ്ക്ക് 12.30 ഓടെ തിരികെ മടങ്ങി.
സ്വത്തു സംബന്ധിച്ചും മറ്റുമുള്ള തര്‍ക്കങ്ങള്‍ യാത്രക്കിടയില്‍ ഉണ്ടാകുകയും മുന്‍ സീറ്റിലിരുന്ന പിതാവിനെ കാര്‍ നിര്‍ത്തിശേഷം കയ്യില്‍ കരുതിയിരുന്ന അമേരിക്കന്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് നാല് തവണ വെടി ഉതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോഴൊന്നും അഭിപ്രായം ചോദിക്കുകയോ കുടുംബകാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ വിളിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ഷെറിൻ പറയുന്നത്. ഒടുവിൽ അവൻ നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിലെത്തിയ ഷെറിൻ ബാഗ്ളൂരിൽ ഒരു ഐ ടി സ്ഥാപനം തുടങ്ങി. ഇടയ്ക്കിടയ്ക്ക് ചെങ്ങന്നൂരിലെ വീട്ടിലെത്തും .ഒഴിവുകിട്ടുമ്പോൾ പിതാവും സഹോദരങ്ങളും ചെങ്ങന്നൂരിലെ വീട്ടിലെത്തുന്നതും പതിവായിരുന്നു. അങ്ങനെ അവരെത്തുന്ന സമയത്ത് ഷെറിനോട് അകൽച്ച സൂക്ഷിച്ചിരുന്നു. അതും പിതാവിനോടുള്ള അടങ്ങാത്ത പകയ്ക്ക് കാരണമായി.
കൊലയ്ക്കു ശേഷം സീറ്റ് പിന്നിലേക്ക് മലര്‍ത്തിയിട്ട്‌ശേഷം വലിയ ടൗവ്വല്‍കൊണ്ട് മൃതദേഹം മറച്ചു.4.35 ഓടെ കൃത്യം നിര്‍വ്വഹിച്ച ശേഷം മരണം ഉറപ്പിക്കുന്നതിനായി പലസ്ഥലങ്ങളിലും വാഹനവുമായി കറങ്ങി രാത്രി 8.30 ഓടെ ചെങ്ങന്നൂര്‍ നഗര ഹൃദത്തിലുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിട സമുശ്ചയത്തിന്റെ സമീപത്തെ ആരും ശ്രദ്ധിക്കാത്ത ഭാഗത്ത് വാഹനം ഒതുക്കിയ ശേഷം സമീപത്ത് വൈദ്യുത ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നേരത്തെ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റേയും കാര്‍പ്പാര്‍ക്കിംഗ് ഗോഡൗണ്‍ എന്നീ ഭാഗങ്ങളിലേക്കുള്ള പ്രവേശന കവാടത്തിന്റെ താക്കോല്‍ വാങ്ങി തുടര്‍ന്ന് ഉള്ളില്‍ കയറി സൗകര്യങ്ങള്‍ നോക്കിയശേഷം തിരികെ വന്ന് വാഹനത്തില്‍ കയറി മൃദേഹവുമായി തിരുവല്ലയിലെ ക്ലബ് സെവനിലേക്ക് പോയി.
തിരുവല്ലയിലെത്തിയ ഷെറിന്‍ ഇരുട്ടത്ത് വാഹനം ഒതുക്കിയശേഷം മുറിയില്‍ കയറി കുളിച്ചു. തുടര്‍ന്ന് താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും 5 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക്ക് കന്നാസുകളിലായി 10ലിറ്റര്‍ പെട്രോള്‍ വാങ്ങി അവിടെനിന്നും രാത്രി 10.30 ഓടെ ചെങ്ങന്നൂരിലേക്ക് തിരിച്ചു. ഗോഡൗണിലെത്തി വാതില്‍തുറക്കുന്നതിനിടെ എതിര്‍ഭാഗത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരനോട് അസ്വഭാവികത തോന്നാത്ത രീതിയില്‍ അടുത്തുചെന്ന് ഹായ് പറഞ്ഞു. ഇതിനുശേഷം ഉള്ളില്‍കയറി വാതില്‍ അടച്ചു. ഇവിടെ ഉണ്ടായിരുന്ന അലോമിനിയം ഷീറ്റ് എടുത്ത് അതിലേക്ക് മൃതദേഹം വാഹനത്തിനുള്ളില്‍ നിന്നും പുറത്തേക്ക്മാറ്റി സമീപത്തുണ്ടായിരുന്ന ചാക്ക്,മെത്ത എന്നിവ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി.
എന്നാൽ, വിചാരിച്ചിരുന്നതിലും കൂടുതല്‍ ജ്വാല മുകളിലേക്ക് ഉയരുന്നത് കണ്ട് പേടിച്ച ഷെറിൻ സമീപത്തുണ്ടായിരുന്ന എം.സാന്‍ഡ്, ചാക്ക് എന്നിവ വാരിയിട്ട് തീയണച്ചു തുടര്‍ന്ന് കാറില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം ആറ് ഭാഗങ്ങളാക്കി മാറ്റുകയായിരുന്നു. ഇവ പ്ലാസ്റ്റിക്ക് ചാക്കിലും പൊളിത്തീന്‍ കവറുകളിലുമാക്കി കാറിനുള്ളില്‍വെച്ചശേഷം ഗോഡൗണിലുള്ളിലെ കിണറില്‍ നിന്നും പമ്പ് പ്രവര്‍ത്തിപ്പിച്ച് പല തവണ വെള്ളം ചീറ്റിച്ച് വൃത്തിയാക്കിയെന്ന് ഉറപ്പാക്കിയ ശേഷം കാറുമായി പുറപ്പെട്ട് ആറന്മുള ആറാട്ടുപുഴ, ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം എന്നിവിടങ്ങളില്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുകയായിരുന്നു.
മകൻ അച്ഛന്റെ കൊലപാതകിയായ വഴി
ഷെറിനെ കൂടാതെ രണ്ട് മക്കളായിരുന്നു ചെങ്ങന്നൂർ ഊഴുന്നേൽ ജോയി ജോണിന്. രണ്ട് ആണും ഒരു പെണ്ണും. അമേരിക്കൽ പൗരത്വമുള്ളവരായിരുന്നു അവർ. ഭാര്യ നഴ്സായി ജോലി നോക്കുന്നു. പണം കൊടുക്കാതിരുന്നതും ഷെറിന് സ്നേഹം നല്കാതിരുന്നതുമാണ് ജോയി ജോണിന് വിനയായത്. അമ്മയാണ് പിതാവ് അറിയാതെ ഷെറിന് ചിലവുകാശ് നല്കിയിരുന്നത്. അതുകൊണ്ടുതന്നെ ഷെറിന് അമ്മയോടായിരുന്നു സ്നേഹം. പിതാവിനെ കൊന്നശേഷം തനിക്കൊരു കൈ അബദ്ധം പറ്റിയെന്ന് ആദ്യം വിളിച്ചുപറഞ്ഞതും അമ്മയോടായിരുന്നു. പിതാവും മറ്റു മക്കളും എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ കൂട്ടിക്കൊണ്ടു വരികയും ലെഗേജുകൾ എടുത്തു വയ്ക്കുന്നതുമായിരുന്നു ഷെറിന്റെ ജോലി. ഇത്തവണ പിതാവ് നാട്ടിലെത്തിയപ്പോൾ കുടുംബ ഓഹരി ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തന്റെ കോടിക്കണക്കിന് സ്വത്തുക്കളിൽ ഒരു പൈസ പോലും നല്കില്ലെന്നും വേണ്ടിവന്നാൽ നിന്റെ വിഹിതം അനാഥാലയത്തിന് നല്കുമെന്നും പിതാവ് തറപ്പിച്ചു പറഞ്ഞുവെന്നാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. അതോടെ എല്ലാം നിശ്ചയിച്ച് പിതാവിന്റെ തോക്ക് സൂത്രത്തിൽ കൈക്കലാക്കുകയായിരുന്നു. പിന്നെ അവസരം നോക്കിയുള്ള കാത്തിരിപ്പായിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com