സൗദി അറേബ്യയില്‍ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന ലക്ഷക്കണക്കിന് വരുന്ന വിദേശികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വദേശി വത്ക്കരണ നയത്തില്‍ വന്‍ മാറ്റം വരുത്തി സൗദി ഭരണകൂടം. 12 ഓളം കച്ചവട മേഖലകളില്‍ 2018 ആഗസ്ത്, ഡിസംബര്‍ മാസങ്ങളില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന 100% സ്വദേശി വത്ക്കരണം എന്ന തീരുമാനം 70% ആക്കി വെട്ടിക്കുറച്ചു കൊണ്ടാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വദേശികളുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപനത്തെ തുടര്‍ന്ന് വിപണിയില്‍ ഉണ്ടായ മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിന്റെ ഭാഗമായി നടന്ന അവലോകനത്തിലാണ് ഇത്തരം അഴിച്ചുപണിക്ക് ധാരണ ആയത്.
കൂടാതെ കാര്‍ മെക്കാനിക്ക്, ടെക്നിഷ്യന്മാര്‍, ക്രാഫ്റ്റ്മാന്മാര്‍ തുടങ്ങി വിദഗ്‌ധ സേവനം ആവശ്യമായ ചില മേഖലകളെ സ്വദേശി വത്ക്കരണത്തില്‍ നിന്നും 100% ഒഴിവാക്കിട്ടിട്ടുണ്ട്.പുതിയ നയം അനുസരിച്ച് ഒരാള്‍ മാത്രം ജോലി ചെയ്യേണ്ടുന്ന സ്ഥാപനങ്ങളില്‍ ഒരു സൗദിയെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ.
റെഡിമെയ്ഡ് വസ്ത്ര വില്‍പ്പന ശാലകള്‍, വാച്ചുകള്‍, കണ്ണടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രിക്കല്‍ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ഓട്ടോ പാര്‍ട്സ്, കെട്ടിട നിര്‍മ്മാണ സാധനങ്ങള്‍, വീട് ഓഫീസ് ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, കാര്‍പെറ്റ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കാര്‍ മാറ്റ് മോട്ടോര്‍ വാഹന വില്‍പ്പന ശാല, ബേക്കറി മിഠായി തുടങ്ങി മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇങ്ങനെ 12 മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുന്നത്.
കൂടാതെ ഈ തൊഴില്‍ മേഖലകളില്‍ ആകര്‍ഷകമായ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്താനും അതുവഴി സൗദി സ്വദേശികള്‍ക്കും സൗദി വനിതകള്‍ക്കും രണ്ട് ലക്ഷത്തില്‍പരം തൊഴില്‍ അവസരങ്ങള്‍ തുറന്ന് കിട്ടുമെന്നുമാണ് അനുമാനം.തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അല്‍ രാജിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ചേംബര്‍ ഓഫ് കമേഴ്സ് അംഗങ്ങളുടെയും, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്. രണ്ട് വിദേശ തൊഴിലാളികള്‍ ഉള്ളിടത്ത് ഒരു സൗദിയും, മൂന്നോ നാലോ തൊഴിലാളികളില്‍ രണ്ട്, അഞ്ചില്‍ മൂന്ന്, ആറില്‍ നാല്, എട്ടില്‍ അഞ്ച്, പത്തോ പതിനൊന്നോ തൊഴിലാളികളില്‍ ഏഴ്, 12 പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ എട്ട്, 30 പേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ 21 സൗദികള്‍, 100 തൊഴിലാളികള്‍ 70 പേര്‍ എന്ന അനുപാതത്തില്‍ സൗദികളെ തൊഴിലാളികള്‍ ആയി നിയമിക്കണം എന്നാണ് കരട് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്