കോള്‍ സെന്‍റർ, കസ്റ്റമര്‍ സര്‍വ്വീസ് മേഖലകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുവാനൊരുങ്ങി സൗദി. വിദേശരാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ വഴി സേവനം നല്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് ജോലികളിലാണ് പൂര്‍ണ്ണമായും സൗദിവത്ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ റാജിതി തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
സൗദിയിലെ വിവിധ കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഔട്ട് സോഴ്സ് ചെയ്യുന്നത് സൗദിയില്‍ സാധാരണമാണ്. എന്നാല്‍ പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഫോൺ കോളുകൾ, ഇമെയിലുകൾ, ഓൺലൈൻ ചാറ്റുകൾ, സോഷ്യൽ മീഡിയ സേവനങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങള പുറം രാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുവാന്‍ സാധിക്കില്ല. പകരം ഇത്തരം സേവനങ്ങള്‍ സൗദി അടിസ്ഥാനമാക്കിയായിരിക്കണം. സൗദി സ്വദേശികള്‍ക്ക് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.