യുഎഇയില്‍ 1500 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ളവർക്ക് ഇനിമുതൽ കമ്പനി താമസമൊരുക്കണമെന്ന് നിര്‍ദേശം. ഇത്തരക്കാര്‍ക്ക് ഒരുക്കേണ്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. മിന്നല്‍ പരിശോധന നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുമെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അമ്ബതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള കമ്ബനികളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇ തൊഴില്‍ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ല്‍ താഴെ തൊഴിലാളികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
തൊഴിലിന്റെ അപകട സാധ്യതകളും അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുന്‍പ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. അപകടങ്ങള്‍ക്ക് മുന്നറയിപ്പിനുള്ള മുന്‍കരുതലുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശം മന്ത്രാലയം നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാനും നൂറോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണ കമ്ബനിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്..