ദുബായ്: യുഎഇയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും അടുത്തവര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ സ്വീകരിക്കാൻ തീരുമാനമായി. ആദ്യഘട്ടത്തില്‍ ദുബായിലെയും ഫുജൈറയിലെയും 15 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇതു നടപ്പാക്കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ അഞ്ഞൂറിലേറെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. രോഗികള്‍ കാര്‍ഡ് നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍, ബില്ലിങ് രീതികള്‍ തുടങ്ങിയവയെക്കുറിച്ച് അഞ്ഞൂറിലേറെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ തീരുമാനമാണിത്. മെഡിക്കല്‍ ബില്ലിങ് കമ്പനിയുമായി ബന്ധപ്പെട്ട വരീദ് സിസ്റ്റവുമായി ആശുപത്രികളിലെ ഇലക്‌ട്രോണിക് കലക്ഷന്‍ സംവിധാനത്തെ ബന്ധിപ്പിക്കും. രോഗിയുടെ ചികില്‍സാ ചെലവുകള്‍ ഇതില്‍ രേഖപ്പെടുത്തും. ബില്ലിങ് കമ്പനികള്‍ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഈ ബില്ല് ഹാജരാക്കി പണം ഈടാക്കും.
നിലവില്‍ സ്വദേശികള്‍ക്കു മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉപയോഗിച്ചുള്ള സേവനം ലഭ്യമാകുന്നത്. അപകടം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വിദേശികള്‍ക്ക് കാര്‍ഡ് ഉപയോഗപ്പെടുത്താം. മറ്റു കേസുകളില്‍ പണം നല്‍കണം. ദുബായിലെ അല്‍ ബറാഹ, ഷാര്‍ജ അല്‍ ഖാസിമി ആശുപത്രികളിലൊഴികെ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നിലവില്‍ വിദേശികളില്‍ നിന്നു സ്വീകരിക്കുന്നില്ല. പുതിയ സംവിധാനം വിദേശികള്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഗുണകരമാകും. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സേവനം എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാകും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കു എപ്പോഴും മികച്ച ചികില്‍സ ലഭ്യമാകുമെന്ന നേട്ടവുമുണ്ട്. ഇതോടെ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഡോക്ടര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും ഒഴിവാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
അടിയന്തര സ്വഭാവമില്ലാത്ത ചികില്‍സക്ക് മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ പണം നല്‍കേണ്ട നിലവിലെ സ്ഥിതി മാറും. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സേവനം വിദേശികള്‍ക്ക് കൂടി ലഭ്യമാവുകയും ചെയ്യും. ദുബൈയില്‍ കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആയിരങ്ങള്‍ക്കാവും ഇതിന്റെ ഗുണഫലം ലഭിക്കുക.
നിലവിൽ ദുബായില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴിലുടമയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. നിയമനടപടികള്‍ ഒഴിവാക്കാന്‍ ഈ വര്‍ഷം വരെ ചില ഇളവുകള്‍ ഉണ്ടാകും. 2014 ല്‍ ആദ്യഘട്ടത്തില്‍ ആയിരത്തിലേറെ ജീവനക്കാരുള്ള കമ്പനികള്‍ക്കാണു ദുബായ് ഹെല്‍ത്ത് അതോറിറ്റി ഇതു നിര്‍ബന്ധമാക്കിയത്. നൂറു മുതല്‍ 999 ജീവനക്കാര്‍ വരെയുള്ള കമ്പനികള്‍ക്കു കഴിഞ്ഞവര്‍ഷം അവസാനം വരെ സാവകാശം നല്‍കി. നൂറില്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്കുള്ള സമയപരിധി കഴിഞ്ഞമാസം അവസാനിച്ചു. അബുദാബിയിലും ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. വടക്കന്‍ എമിറേറ്റുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
ഗൾഫിൽ കുട്ടികളിലെ പ്രമേഹം പടർന്നു പിടിക്കുന്നു; പരിഹാര മാർഗങ്ങൾ അറിയാം
സൗദിയില്‍ സ്വദേശി യുവാക്കളുടെ വെടിയേറ്റ് മലയാളി മരിച്ചു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: