ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിന് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌ടോറിയോസ് ഇന്നവേഷന്‍സ് ആന്റ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കാന്‍സര്‍ ചികിത്സയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ പുതിയ കണ്ടെത്തല്‍ വഴിവയ്ക്കുമെന്ന് സ്ഥാപനത്തിന്റെ മുഖ്യ സയിന്റിഫിക് ഓഫീസര്‍ ജയന്ത് ഖണ്ഡാരെ വ്യക്തമാക്കി. ശ്വാസകോശം , സ്തനങ്ങള്‍, കഴുത്ത് എന്നീ ഭാഗങ്ങളിലെ കാന്‍സര്‍ കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ഉണ്ടായത്. കാന്‍സര്‍ വ്യാപിപ്പിക്കുന്ന ട്യൂമര്‍ കോശങ്ങളിലാണ് ( സിടിസി) പഠനം നടത്തിയത്.
ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഓങ്കോ ഡിസ്‌കവര്‍’ എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ 12 ദിവസത്തെ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ ‘ഓങ്കോ ഡിസ്‌കവര്‍’ സാങ്കേതിക വിദ്യയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് ക്യാന്‍സര്‍ പരിശോധന സാധ്യമാകും.