അത്ഭുതങ്ങളുടെ കേദാരമാണ് തങ്കിപള്ളി. കുട്ടികളുണ്ടാകാത്ത ദമ്പതികൾ തങ്കിപ്പള്ളിയിലെത്തി പിടിയരി നേർച്ചയും കഴിഞ്ഞു പ്രാർഥിക്കും. മാതാവിന്റെ മുൻപിൽ ഉള്ള പിള്ളതൊട്ടിലിൽ കുഞ്ഞിനെ കിടത്താം എന്നതാണ് നേർച്ച. നേർച്ച നേർന്നു പ്രാർത്ഥിച്ച ധാരാളം കുടുംബങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുകയും തങ്കിപ്പള്ളിയിൽ എത്തി കുഞ്ഞിനെ പിള്ള തൊട്ടിലിൽ കിടത്തുകയും ചെയ്യാറുണ്ട്.
ഏറ്റവും ഒടുവിലത്തെ അത്ഭുതം !
കഴിഞ്ഞ ആഴ്ച കൊല്ലത്തുനിന്നും ഒരു തളർവാതരോഗിയെ തങ്കിപള്ളിയിൽ കൊണ്ടുവന്നു. വീട്ടുകാർ രോഗിയെ പള്ളിയിൽ കൊണ്ടു വരികയും അത്ഭുത രൂപത്തിന്റെ മുൻപിൽ കിടത്തി പിടിയരി നേർച്ച നൽകി പ്രാർഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് സ്ട്രെക്ച്ചറിൽ കൊണ്ടുവന്ന രോഗി അത്ഭുതകരമായി എഴുന്നേറ്റു നടന്നു. ഇതിനു ധാരാളം പേർ സാക്ഷികളുമാണ്. തങ്കി പള്ളിയിലെ അൾത്താരയിലെ ക്രൂശിത രൂപത്തിന്റെ ശരീരത്തിൽ നിന്നും രക്തം വരികയും കണ്ണുകൾ തുറന്നടയുകയും ചെയ്ത അത്ഭുതം നടന്നതു അടുത്ത കാലത്താണ്. ഏകദേശം 20 മിനിട്ടോളം കർത്താവിന്റെ കണ്ണുകൾ തുറന്നടഞ്ഞു. ആ അത്ഭുത ക്രൂശിത രൂപം ഇതാണ്.
മാസത്തിലെ വ്യാഴാഴ്ചയാണ് തങ്കിപ്പള്ളിയിലെ പ്രധാന പ്രാർത്ഥന. വ്യാഴാഴ്ച രാവിലെ മുതൽ അഞ്ചു കുർബാനകളും രാത്രി ആരാധനയുമുണ്ട്. നിരവധി ആളുകളാണ് വന്നു പ്രാർത്ഥിച്ച് രോഗശാന്തി നേടുന്നത്. ദുഃഖ വെള്ളിയാഴ്ച കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പതിനായിരങ്ങൾ എത്തി അത്ഭുത രൂപം വണങ്ങി പോകുന്നുണ്ട്. തങ്കിപ്പള്ളിയിലെ കർത്താവിന്റെ അത്ഭുത രൂപം പണ്ട് പാവപ്പെട്ട വീട്ടമ്മമാർ പിടിയരി ശേഖരിച്ചും പട്ടിണി കിടന്നു പിരിവെടുത്തും വാങ്ങിയതാണ്. മറ്റൊരു അത്ഭുതം ക്രൂശിത രൂപത്തിന്റെ മുടി ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്.
തങ്കിപള്ളിയിലെ അത്ഭുത പ്രവർത്തനങ്ങളുടെ ഓഡിയോ കേൾക്കാം
തങ്കി പള്ളിയുടെ ചരിത്രം ഇങ്ങനെ:
1930 കൾ തിരുവതാംകൂർ പട്ടിണിയുടെ ദുരിത ഭൂമിയായിരുന്നു. കൃഷിപ്പണിക്കാരും പട്ടിണി പാവങ്ങളുമായിരുന്നു ഇടവക ജനങ്ങൾ. ഇടവക നിത്യചിലവുകൾക്ക് പോലും ബുദ്ധിമുട്ടിയിരുന്നു. കർത്താവിന്റെ ഒരു ക്രൂശിത രൂപം വേണമെന്ന് ഇടവക ജനങ്ങൾ ആഗ്രഹിച്ചു. അതിനായി അവർ പണം കണ്ടെത്തുന്നതിലേക്ക് പിടിയരി ശേഖരിക്കാൻ തീരുമാനിച്ചു. ഈ ഇടവകയിലെ സ്ത്രീകൾ വീടുകളിൽ കൂട്ടി വയ്ക്കുന്ന പിടിയരി പുരുഷന്മാർ ആഴ്ച തോറും ചെന്ന് ശേഖരിച്ച് ദേവാലയത്തിൽ കൊണ്ടു വന്നു ലേലം ചെയ്യാൻ തുടങ്ങി. അങ്ങിനെ ഒരു വർഷം കൊണ്ടാണ് ഇന്നു കാണുന്ന അത്ഭുത പീഡാസഹനരൂപം പള്ളിയിൽ വാങ്ങിയത്. പൂർവ്വികരായ വിശ്വാസികളുടെ ആത്മ സമർപ്പണത്തിന്റെ അരിമണികളാൽ മെനഞ്ഞെടുത്തതാണ് ഈ സ്വരൂപം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും സമന്വയമായി പിടിയരി സമർപ്പണം പ്രധാന നേർച്ചയായി നിലകൊള്ളുന്നു.