കോവിഡ് 19 റാപിഡ് പരിശോധനയ്ക്കായി ലേസർ ടെസ്റ്റിംഗ് ടെക്നോളജിയുമായി യു.എ.ഇ എത്തുന്നു. ഇന്റർനാഷണൽ ഹോൾഡിംഗ്സ് കമ്പനിയുടെ മെഡിക്കൽ റിസർച്ച് വിഭാഗമായ ക്വാണ്ട്ലേസ് ഇമേജിംഗ് ലാബ് ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ആളുകളുടെ മാസ്സ് സ്ക്രീനിങിനായി പുതിയ ടെക്നോളജി ഉപയോഗിക്കാൻ കഴിയും. രോഗംബാധിച്ച സെല്ലുകളിൽ സംഭവിക്കുന്ന മാറ്റം തിരിച്ചറിഞ്ഞ് പരിശോധനാഫലം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ നിലവിലുള്ള ഏറ്റവും പുതിയ ടെസ്റ്റിംഗ് പോലും മണിക്കൂറുകളുടെ താമസമെടുക്കും.
ഏതാനും മാസങ്ങൾക്കുള്ളിൽ സാങ്കേതികവിദ്യ അവതരിപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഡവലപ്പർമാരായ ക്വാണ്ട്ലേസ് ഇമേജിംഗ് ലാബ് പറയുന്നു.
ഡോക്ടർ പ്രദീപ് കുമാറാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന ടീമിനെ നയിക്കുന്നത്. വൈറസ് ബാധിച്ച രക്തത്തിന്റെ സെൽ ഘടനയിലെ മാറ്റത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഈ ടീം ഒട്ടും വൈകാതെ വിജയത്തിലെത്തും എന്ന് ഡോക്ടർ പ്രദീപ് കുമാർ പറഞ്ഞു.
“ഒപ്റ്റിക്കൽ-ഫേസ് മോഡുലേഷനെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ലേസർ അധിഷ്ഠിത ഡിപിഐ (ഡിഫ്രാക്റ്റീവ് ഫേസ് ഇന്റർഫെറോമെട്രി) സാങ്കേതികതയ്ക്ക് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അണുബാധയുടെ സാധ്യത കണ്ടെത്താനാവും. ഇത് വളരെ ചെലവുകുറഞ്ഞതും ഏറ്റവും എളുപ്പത്തിൽ ഫലം തരുന്നതുമായ ഒരു സംവിധാനമാണ്. ആശുപത്രികളിൽ മാത്രമല്ല ഷോപ്പിംഗ് മാളുകൾ സിനിമ തീയറ്ററുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും. ചെറിയ പരിശീലനത്തിലൂടെ ഇത് വീടുകളിലും ഉപയോഗിക്കാം. കൊറോണയുടെ സാന്നിധ്യം തിരിച്ചറിയുന്നതിൽ ഇത് വിപ്ലവകരമായ ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം” ഡോക്ടർ പ്രദീപ് കുമാർ പറയുന്നു. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റുചെയ്ത ഇന്റർനാഷണൽ ഹോൾഡിംഗ്സ് കമ്പനിയുടെ മെഡിക്കൽ റിസർച്ച് വിഭാഗമാണ് ക്വാണ്ട്ലേസ്.
കൊറോണക്കെതിരെ ഏറ്റവും പുതിയതും വേഗത്തിൽ ഉള്ളതുമായ ടെക്നോളജി വികസിപ്പിക്കുന്നതിനാണ് തങ്ങൾ മുൻതൂക്കം നൽകുന്നത് എന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ അൽ ഒവായ്സ് പറഞ്ഞു. ഞങ്ങളുടെ മെഡിക്കൽ ടെക്നോളജി വിഭാഗം ഈ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് വിപ്ലവകരമായ ഒരു മാറ്റത്തിന് തിരികൊളുത്തും എന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.