വെറും ചട്നി ദാനമായി നല്‍കിയാല്‍ പോലും അത് ലോകം മുഴുവന്‍ അറിയിച്ച് ഞെളിയുന്ന ആളുകൾ വര്‍ധിച്ച് വരുന്ന കാലമാണിത്. അപ്പോൾ കിഡ്നി നൽകിയാലുള്ള കാര്യം പറയണോ? ഇക്കൂട്ടത്തില്‍ തികച്ചും മാതൃകയായി മാറിയിരിക്കുകയാണ് ചെല്‍സ്റ്ററിലെ ഫാദര്‍ ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍. തന്റെ ഒരു വൃക്ക തന്നെയാണ് ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ഉപാധികളില്ലാതെ ദാനം ചെയ്ത് ഇദ്ദേഹം ഉദാത്ത മാതൃകയായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ആരുമറിയാതിരിക്കാന്‍ അദ്ദേഹം പരമാവധി യത്‌നിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാക്കുന്നത്.
കണ്ണൂര്‍ക്കാരനായ ഈ കപ്പൂച്ചിന്‍ വൈദികന്‍ തന്റെ മഹത്തായ ത്യാഗം മൂടി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന ഹോസ്പിറ്റലിലെ ചില മലയാളി ജീവനക്കാര്‍ മുഖേന ഈ വിവരം ചോരുകയും പരസ്യമാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്ത വൃക്കദാനം ലോകത്തെ അറിയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഇതിനാല്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച പത്രമാധ്യമങ്ങളോട് പോലും ജിന്‍സണ്‍ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി യുകെയിലുള്ള അച്ചന്റെ വൃക്കദാന ശസ്ത്രക്രിയ ചൊവ്വാഴ്ച ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയില്‍ വച്ച് നടന്നു. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്ന് ഫാ. ഡേവിസ് ചിറമേലിന്റെ ആപ്ത വാക്യം ഈ യുവ വൈദികന്‍ ഏറ്റെടുക്കുമ്പോള്‍ പ്രാര്‍ത്ഥനകളുമായി മലയാളി സമൂഹം ഒപ്പമുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയില്‍ വച്ചാണ് ഈ യുവവൈദികന്‍ മാതൃകാപരമായ ത്യാഗം നിര്‍വഹിച്ചിരിക്കുന്നത്. അതിലൂടെ അകാലത്തില്‍ പൊലിയുമായിരുന്നു ഒരാളുടെ ജീവന്‍ വീണ്ടും മിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ആര്‍ക്കാണ് ഫാദര്‍ വൃക്കദാനം ചെയ്തതെന്ന രഹസ്യം ഇനിയും വെളിപ്പെട്ടിട്ടില്ല. ചെസ്റ്റര്‍ സര്‍വകലാശാലയില്‍ തിയോളജി പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഫാദര്‍ ഇപ്പോള്‍. സ്വന്തം കുടുംബത്തിന്റെ സമ്മതം പോലും വാങ്ങാതെയാണ് അദ്ദേഹം ഈ സാഹസം നിര്‍വഹിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: