ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്. കുവൈത്തിലെ 4.8 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. കൊറോണ വൈറസിന്‍റെ വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങളും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മറ്റേതൊരു ഗള്‍ഫ് രാജ്യത്തേയും പോലെ കുവൈത്തും നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടത്താൻ ഒരുങ്ങുകയാണ് കുവൈത്ത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി ഭരണകൂടം സ്വീകരിക്കാന്‍ പോവുന്ന നടപടികളുടെ ഭാഗമായി പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ വ്യക്തമാക്കിയിരിക്കുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തണമെന്നു ആവശ്യപ്പെട്ടുള്ള കരട് ബില്‍ നേരത്തെ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരോ പ്രവാസി സമൂഹത്തിനും നിശ്ചിത ശമാനം വിസ മാത്രമേ അനുവദിക്കുകയുള്ളു. ഈ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് 15 ശതമാനം വിസ ലഭിക്കും. ഇതോടെ എട്ട്ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരും.
സ്വാഭാവികമായും മലയാളികള്‍ ഉള്‍പ്പടെ ബഹൂഭൂരിപക്ഷം വരുന്ന വിദേശ തൊഴിലാളികളെയാണ് ഇത് സാരമായി ബാധിക്കാന്‍ പോവുന്നത്. കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാവും എന്ന കാര്യം ഉറപ്പാണ്. ഇത് പ്രവാസി സമൂഹത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.